രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ പരസ്യ വിമർശനത്തിനെതിരെ പാർട്ടി ഹൈക്കമാൻഡ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. ബിജെപി ബിഹാർ തെരഞ്ഞെടുപ്പിൽ തരൂരിന്റെ ലേഖനം പ്രചാരണായുധമാക്കിയതോടെയാണ് തരൂരിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാവില്ലെന്നും തരൂരിനെതിരെ ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കി.
ഒക്ടോബർ 31ന് പ്രോജക്ട് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്' എന്ന തരൂരിന്റെ ലേഖനമാണ് വിവാദമായത്. നെഹ്റു മുതൽ രാഹുൽ ഗാന്ധി, പ്രിയങ്ക വരെയുള്ള കുടുംബത്തിന്റെ ചരിത്രം സ്വാതന്ത്ര്യസമരവുമായി ഇഴചേർന്നിരിക്കുന്നുവെങ്കിലും, രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടുവെന്നാണ് തരൂരിന്റെ വിമർശനം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിരക്ഷ വേണമെന്നും അദ്ദേഹം ലേഖനത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസിൽ മാത്രമല്ല, രാഷ്ട്രീയരംഗം മുഴുവൻ കുടുംബവാഴ്ചയുടെ പിടിയിലാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. കഴിവിന് പകരം കുടുംബമഹിമയ്ക്ക് പ്രാധാന്യം നൽകുന്നത് ഭരണഗുണനിലവാരം കുറയ്ക്കുമെന്നും അദ്ദേഹം വാദിച്ചു. രാഷ്ട്രീയ കുടുംബങ്ങൾക്ക് സാമ്പത്തിക ശക്തിയും ഉണ്ട്; ഇത് അധികാരം ഉപയോഗിച്ച് സമ്പാദിച്ചതാണെന്നും തരൂർ കുറ്റപ്പെടുത്തി.
ഒഡിഷയിൽ ബിജു പട്‌നായകിന് ശേഷം നവീൻ പട്‌നായക്, മഹാരാഷ്ട്രയിൽ ബാൽ താക്കറെ മുതൽ ആദിത്യ താക്കറെ വരെ, ഉത്തർപ്രദേശിൽ മുലായം സിങ് യാദവിന് പകരം അഖിലേഷ് യാദവ്, ബിഹാറിൽ രാം വിലാസ് പാസ്വാന് ശേഷം ചിരാഗ് പാസ്വാൻ. ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ്-പിഡിപി, പഞ്ചാബിലെ അകാലി ദൾ, തെലങ്കാനയിലെ ബിആർഎസ്, തമിഴ്‌നാട്ടിലെ ഡിഎംകെ എന്നിവയിലും സമാനസ്ഥിതിയാണെന്നും, ഗ്രാമപഞ്ചായത്ത് മുതൽ പാർലമെന്റ് വരെ കുടുംബവാഴ്ച വ്യാപിച്ചിരിക്കുന്നുവെന്നും തരൂർ ലേഖനത്തിൽ തരൂർ വാദിക്കുന്നു.
വിവിധ സംസ്ഥാന നിയമസഭകളിൽ 149 കുടുംബങ്ങളിൽ നിന്ന് ഒന്നിലധികം അംഗങ്ങൾ. 11 കേന്ദ്രമന്ത്രിമാരും 9 മുഖ്യമന്ത്രിമാരും കുടുംബബന്ധമുള്ളവർ. 70% വനിതാ എംപിമാർക്കും രാഷ്ട്രീയ കുടുംബപശ്ചാത്തലം. മമത ബാനർജി, മായാവതി തുടങ്ങിയവർ പോലും അനന്തരവന്മാരെ പിൻഗാമികളാക്കി.
രാഷ്ട്രീയ കുടുംബാംഗങ്ങൾ സാധാരണക്കാരുടെ വെല്ലുവിളികൾ നേരിടാറില്ല, അതിനാൽ മണ്ഡലാവശ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാനാവില്ല എന്നും, മോശം പ്രവർത്തനം വിലയിരുത്തപ്പെടാറില്ലെന്നും തരൂർ പറയുന്നു. അധികാരത്തിൽ കാലപരിധി, പാർട്ടി തലപ്പത്ത് തിരഞ്ഞെടുപ്പ് നിർബന്ധം, കഴിവടിസ്ഥാനത്തിൽ നേതാക്കളെ തെരഞ്ഞെടുക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയം കുടുംബസംരംഭമായി തുടരുന്നിടത്തോളം 'ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടി' എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ലെന്നും തരൂർ വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."