ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി
ഹൈദരാബാദ്: ഉറുമ്പുകളോടുള്ള കടുത്ത ഭയത്തെ (മൈർമെകോഫോബിയ) തുടർന്ന് 25 കാരിയായ യുവതി ആത്മഹത്യ ചെയ്തു. സംഗറെഡ്ഡി ജില്ലയിൽ നവംബർ നാലിനാണ് സംഭവം. 2022-ൽ വിവാഹിതയായ മനീഷ എന്ന യുവതിയാണ് മരിച്ചത്. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.
നവംബർ നാലിന് രാവിലെ, വീട് വൃത്തിയാക്കാനുണ്ടെന്നും അതിനുശേഷം വന്ന് കൂട്ടിക്കൊണ്ടുപോകാമെന്നും പറഞ്ഞ് മനീഷ മകളെ ഒരു ബന്ധുവിന്റെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തള്ളിത്തുറന്ന ഭർത്താവും അയൽക്കാരും സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച യുവതിയെയാണ് കണ്ടത്.
കുട്ടിക്കാലം മുതൽക്കേ മനീഷയ്ക്ക് ഉറുമ്പുകളെ ഭയമായിരുന്നുവെന്നും, ഇതിനായി ജന്മനാടായ മഞ്ചേരിയലിലെ ഒരു ആശുപത്രിയിൽ മുമ്പ് കൗൺസിലിംഗിന് വിധേയയായിരുന്നുവെന്നും പൊലിസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് പൊലിസ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അതിൽ ഇങ്ങനെ എഴുതിയിരുന്നു, “ശ്രീ, ക്ഷമിക്കണം, എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം. സൂക്ഷിക്കണം. അന്നവാരം, തിരുപ്പതി 1,116 രൂപ... യെല്ലമ്മ ദേവിക്കുള്ള അരി വഴിപാട് മറക്കരുത്.”
വീട് വൃത്തിയാക്കുന്നതിനിടയിൽ ഉറുമ്പുകളെ കണ്ടത് യുവതിയുടെ ഭയം വർദ്ധിപ്പിച്ചിരിക്കാമെന്നും, ഇതാകാം കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പൊലിസ് സംശയിക്കുന്നു. അമീൻപൂർ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
a tragic incident occurred in sangareddy where a young woman reportedly took her own life, citing an intense phobia of ants. authorities are investigating the circumstances surrounding the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."