മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മലക്കം മറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനി ജയിച്ചെങ്കിലും ന്യൂയോര്‍ക്കിന് ചെറിയ സഹായമെല്ലാം നല്‍കുമെന്നാണ് ട്രംപ് പറഞ്ഞു. നേരത്തെ മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് നിയന്ത്രിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
മംദാനി വിജയിച്ചാല്‍ സമ്പൂര്‍ണവും സമഗ്രവും, സാമ്പത്തികവും സാമൂഹികവുമായ ദുരന്തമാണ് ഉണ്ടാവുകയെന്നാണ് ട്രംപ് മുന്‍പ് പറഞ്ഞിരുന്നത്. ആയിരം വര്‍ഷത്തിലേറെയായി പരീക്ഷിക്കപ്പെട്ട് പരാജയപ്പെട്ട ആശയങ്ങളാണ് മംദാനിയുടേതെന്നും, അനുഭവപരിചയമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാരനേക്കാള്‍ വിജയത്തിന്റെ റെക്കോഡുള്ള ഡെമോക്രാറ്റിനെയാണ് താന്‍ പിന്തുണയ്ക്കുകയെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ മംദാനിയുടെ വിജയത്തിന് പിന്നാലെ ഫെഡറല്‍ ഫണ്ട് നിയന്ത്രിക്കുമെന്ന വാദത്തില്‍ നിന്ന് ട്രംപ് പിന്‍മാറി. ന്യൂയോര്‍ക്ക് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അവരെ കുറച്ച് സഹായിക്കാമെന്നാണ് ട്രംപ് പറഞ്ഞത്. ഇനി ന്യൂയോര്‍ക്കില്‍ ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാമെന്നും ട്രംപ് പറഞ്ഞു.
അതേസമയം ലോകം ഉറ്റുനോക്കിയ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനിക്ക് മികച്ച വിജയമാണ് നേടിയത്. ന്യൂയോർക്ക് മേയറാകുന്ന ആദ്യ മുസ്‌ലിം കൂടിയാണ് 34 കാരനായ മംദാനി. പുറത്താക്കപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി ഗവർണർ ആൻഡ്രൂ കൗമോ (67) നെയാണ് മംദാനി പരാജയപ്പെടുത്തിയത്. ഇത്തവണ കൗമോ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്.
യു.എസിലെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന മേയർ പദവിയിൽ എത്തുന്ന നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മംദാനി. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം യു.എസിൽ നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പിലാണ് ഡെമോക്രാറ്റിക് പാർട്ടി മിന്നും ജയം കാഴ്ചവച്ചത്. തന്റെ തട്ടകമായ ന്യൂയോർക്കിൽ മംദാനിയുടെ സ്ഥാനാർഥിത്വത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വംശീയ വിദ്വേഷ പരാമർശങ്ങളുന്നയിച്ച് നേരിട്ടിരുന്നു. അടുത്ത വർഷം നവംബർ 3 ന് നടക്കുന്ന യു.എസ് ജനപ്രതിനിധി സഭയുടെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിജയം ഡെമോക്രാറ്റിക് പാർട്ടി ക്യാംപിനെ ആത്മവിശ്വാസത്തിലാക്കിയിട്ടുണ്ട്.
ഡൊണാൾഡ് ട്രംപ് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ കർട്ടിസ് സിൽവക്ക് 7.1 ശതമാനം വോട്ടേ നേടാനായുള്ളൂ. മംദാനി തെരഞ്ഞെടുക്കപ്പെട്ടാൽ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു മറ്റു സ്ഥാനാർഥികളുടെ പ്രചാരണം. 2026 ജനുവരി 1 നാണ് മംദാനി മേയറായി സ്ഥാനമേൽക്കുക. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ന്യൂയോർക്കിൽ രാത്രി മുഴുവൻ ജനങ്ങൾ ആഹ്ലാദപ്രകടനങ്ങളുമായി തെരുവിറങ്ങി. കഴിഞ്ഞ 13 വർഷത്തിനിടെ മേയറുടെ വിജയം ജനങ്ങൾ വിപുലമായി ആഘോഷിക്കുന്നത് ആദ്യമാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
After Zohran Mamdani’s victory as New York Mayor, President Donald Trump softened his earlier threat to cut federal funds, saying the city would still get limited support despite Mamdani’s win.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."