കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം
തിരുവനന്തപുരം: കോവളം കടൽത്തീരത്ത് സ്പീഡ് ബോട്ട് മറിഞ്ഞ് വീണ്ടും അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് യാത്രക്കാരെ ലൈഫ് ഗാർഡുകൾ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന ഒരാൾക്ക് കാലിന് പരുക്കേറ്റിട്ടുണ്ട്.
സേലം സ്വദേശികളായ സുരേഷ്, മോഹൻ, തമിഴ്ശെൽവി, ഏഴ് വയസ്സുകാരിയായ ധന്യ ശ്രീ, ശരൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കടലിലേക്ക് ഇറക്കുന്നതിനിടെ ബോട്ടിന്റെ എഞ്ചിൻ ഭാഗം മണ്ണിലിടിച്ച് ചരിഞ്ഞതാണ് അപകടത്തിന് കാരണം. ഈ സമയം ആഞ്ഞടിച്ച ശക്തമായ തിരയിൽ ബോട്ട് തലകീഴായി മറിഞ്ഞ് യാത്രക്കാർ കടലിലേക്ക് വീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ ഉടൻ ഓടിയെത്തി സഞ്ചാരികളെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചു. ലൈഫ് ഗാർഡ് സൂപ്പർവൈസർ ഇൻ ചാർജ് വെമ്പായം വിജയകുമാറിന്റെ നേതൃത്വത്തിൽ അഭിറാം, റോബിൻസൺ, മിഥുൻ, അരവിന്ദ്, മനോഹരൻ എന്നീ ലൈഫ് ഗാർഡുമാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം ഇന്നലെയും കോവളത്ത് മറ്റൊരു ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ 12 വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസവും അപകടമുണ്ടായ സാഹചര്യത്തിൽ കോവളത്തെ സ്പീഡ് ബോട്ട് സവാരി താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി.
ഇന്നലെ നടന്ന അപകടത്തെ തുടർന്ന് കോസ്റ്റൽ പൊലിസ് ബോട്ടുടമകളെ പങ്കെടുപ്പിച്ച് സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു. സുരക്ഷാ മുൻകരുതലുകൾ, രജിസ്റ്റർ സൂക്ഷിക്കൽ, സമയ ക്ലിപ്തത എന്നിവ ഉറപ്പുവരുത്താൻ തീരുമാനിച്ചതിന് പിന്നാലെ വീണ്ടും അപകടമുണ്ടായത് തീരദേശവാസികളെയും അധികൃതരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
a speed boat accident occurred again at Kovalam beach, where the engine hit the sand while launching, causing the boat to capsize in strong waves. Five tourists, including two children, were rescued by lifeguards, although one person sustained a leg injury. Following this second incident in two days, the boat service has been temporarily suspended.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."