'സ്ഥാനാർഥിപ്പടി'; നാടിൻ്റെ പേരായി വാസുവിൻ്റെ മത്സരം
മലപ്പുറം: തെരഞ്ഞെടുപ്പ് ഓർമകളിലേക്ക് കൂട്ടി നടന്നാൽ 92 വയസുള്ള അയിലാളത്ത് വാസുമാസ്റ്റർ ഒന്നു ചിരിക്കും. 1979ലെ ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കാലവും സ്ഥാനാർഥിയായതും ഓർമയിൽ തെളിയും. വാസുമാസ്റ്ററുടെ സ്ഥാനാർഥിത്വവും അതുവഴി നാടിന്റെ പേര് സ്ഥാനാർഥിപ്പടിയായ ചരിത്രവും വിവരിക്കും... മലപ്പുറം ജില്ലയിലെ കോഴിക്കോട് അതിർത്തി പ്രദേശമായ വാഴയൂർ പഞ്ചായത്ത് കാരാട്-അഴിഞ്ഞലം പ്രദേശത്തിനിടയിലെ ആലമ്പുറത്ത് പടി പ്രദേശം സ്ഥാനാർഥിപ്പടിയായത് വാസുമാസ്റ്റർ തദ്ദേശ സ്ഥാനാർഥിയായ കാലത്താണ്. സംസ്ഥാനം വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിന്റെ വീറും വാശിയിലേക്കും നീങ്ങുമ്പോൾ വാഴയൂർ പഞ്ചായത്തിന്റെ പ്രഥമ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും പ്രദേശം സ്ഥാനാർഥിപ്പടിയായതും വാസു മാസ്റ്ററുടെ അരികിൽ ചെവിവട്ടം പിടിച്ചിരുന്നാൽ കേൾക്കാനാകും.
1979ൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കാലം. അന്ന് ഞാൻ കക്കോവ് കോട്ടുപാടം എ.എം.എൽ.പി സ്‌കൂൾ അധ്യാപകനായിരുന്നു. സമീപത്തെ ചെറുകാവ് പഞ്ചായത്ത് വിഭജിച്ചാണ് വാഴയൂർ പഞ്ചായത്ത് രൂപം കൊള്ളുന്നത്. വാഴയൂർ പഞ്ചായത്തിലേക്കുള്ള കന്നി മത്സരമാണ് നടക്കുന്നത്. അന്ന് സി.പി.എമ്മും എ.കെ ആന്റണി കോൺഗ്രസും ഒരു ഭാഗത്തും മുസ്‌ലിം ലീഗും കരുണാകര കോൺഗ്രസും സി.പി.ഐയും അടക്കം മറുഭാഗത്തുമാണ്. സി.പി.എം ഉൾക്കൊള്ളുന്ന മുന്നണിക്ക് വേണ്ടി കാരാട് നാലാം വാർഡിലാണ് എന്നെ സ്ഥാനാർഥിയാക്കിയത്. ആലമ്പുറത്ത് പടി എന്നാണ് അക്കാലത്ത് ഞാൻ താമസിക്കുന്ന പ്രദേശത്തിന്റെ പേര്. കാരാട് റോഡ് അല്ലാതെ മറ്റുള്ളവ ഇടവഴികളും വരുമ്പുകളുമെല്ലാമാണ്. അധികം വീടുകളുമില്ല. സ്ഥാനാർഥി പര്യടനങ്ങളെല്ലാം ഊടുവഴികളിലൂടെയും മറ്റുമാണ് നടത്തിയിരുന്നത്. വീട് വീടാന്തരം കാൽനട ജാഥകളും പ്രചാരണങ്ങളുമാണ്. വാശിയേറിയ മത്സരത്തിനിടെ ആളുകൾ സ്ഥാനാർഥിയെ കാണാൻ വന്നതോടെ അവർതന്നെ സ്ഥലപ്പേര് സ്ഥാനാർഥിപ്പടി എന്ന് പറഞ്ഞുതുടങ്ങി. അതിന്നും തുടരുന്നു. ഞാൻ വാർഡിൽ നിന്ന് 700 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. പിന്നീട് ഗ്രാമങ്ങളിൽ മാറ്റം വന്നു തുടങ്ങിയെങ്കിലും ആലമ്പുറത്ത് പടി സ്ഥാനാർഥിപ്പടിയായി തന്നെനിന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പിന്നീട് ഒരിക്കലും വാസു മാഷ് മത്സരിച്ചിട്ടില്ല.
രണ്ട് കടകൾ മാത്രമുള്ള ഈ പ്രദേശം ഫറോക്ക് കോളജ്, വാഴക്കാട് റോഡ് നവീകരണത്തോടെ സ്ഥാനാർഥിപ്പടി എന്ന പേരിൽ ബോർഡും സ്ഥാപിച്ചതോടെ കൂടുതൽ ജനകീയമായി. നാടിന്റെ നാമകരണ കഥകൾ തേടി പുതുതലമുറ വാസുമാസ്റ്ററെ തേടിയെത്താനും തുടങ്ങി. 92ാം വയസിലും മക്കളോടൊത്ത് ആലമ്പുറത്തെ വീട്ടിൽ സ്ഥാനാർഥിപ്പടിയിൽ ഗൃഹാതുരതയോടെ വാസുമാസ്റ്റർ കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."