മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും
മംഗളൂരു: വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസിൽ മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ശിക്ഷ വിധിച്ച് മംഗളൂരു ജില്ലാ സെഷൻസ് കോടതി. എൻഡിപിഎസ് ആക്ട് പ്രകാരം 12 മുതൽ 14 വർഷം വരെ കഠിന തടവും, ഏഴ് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ബെഗളൂരു വർത്തൂർ ഗുണ്ടൂർ പാല്യയിൽ നിന്നുള്ള ലുവൽ ഡാനിയേൽ ജസ്റ്റിൻ ബൗലോ എന്ന ഡാനി(34), കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് മീസ് എന്ന മുഹമ്മദ് റമീസ്(33), ബംഗളൂരു മടിവാള സ്വദേശിനി ചിഞ്ചു എന്ന സബിത(26), കാസർകോട് കുന്നിൽ സ്വദേശി മൊയ്തീൻ(29), കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ റഹൂഫ്(30) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. മംഗളൂരു നഗരം കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കാണ് പ്രതികൾ ലഹരി മരുന്ന് വിൽപ്പന നടത്തിയത്.
2022 ജൂണിലാണ് പ്രതികൾ പിടിയിലായത്. പരിശോധനയിൽ ഇവരിൽ നിന്നും 125 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മംഗളൂരു സിസിബി പൊലീസ് ഇൻസ്‌പെക്ടറും സംഘവുമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 21, 21 (സി), 27 (ബി) എന്നിവ പ്രകാരം ഡാനിക്ക് 12 വർഷവും ആറ് മാസവും കഠിന തടവും 1,35,000 രൂപ പിഴയും വിധിച്ചു. റമീസിന് 14 വർഷവും ആറ് മാസവും തടവും 1,55,000 രൂപ പിഴയുമാണ് വിധിച്ചത്. മൊയ്തീൻ റഷീദിന് 12 വർഷവും ആറ് മാസവും തടവും 1,35,000 രൂപ പിഴയും, അബ്ദുൾ റഹൂഫിന് 13 വർഷവും ആറ് മാസവും തടവും 1,45,000 രൂപ പിഴയും, ചിഞ്ചു എന്ന സബിതക്ക് 12 വർഷവും ആറ് മാസവും തടവും 1,35,000 രൂപ പിഴയും എന്നിങ്ങനെയാണ് സെഷൻ കോടതി വിധി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷം പ്രിൻസിപ്പൽ ജില്ല- സെഷൻസ് ജഡ്ജി എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.
mangaluru district sessions court sentenced five accused, including malayalis, in a case of attempting to sell mdma to students. under the ndps act, the punishment is rigorous imprisonment for 12 to 14 years and a fine of seven lakh rupees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."