ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ 'പ്രീ-പോൾ സർവേ' പോസ്റ്റ് വലിയ വിവാദത്തിലേക്ക്. പോസ്റ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സൈബർ പൊലിസിന് റിപ്പോർട്ട് നൽകിയെന്നും, പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ അറിയിച്ചു.
വിവാദവും ചട്ടലംഘനവും
വിവാദമായതോടെ ആർ. ശ്രീലേഖ ഉടൻതന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തു.തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം ലഭിക്കുമെന്ന സർവേ ഫലമാണ് ശ്രീലേഖ പങ്കുവെച്ചത്.സി ഫോർ സർവേ പ്രീ-പോൾ ഫലം എന്ന പേരിലാണ് വോട്ടെടുപ്പ് ദിവസം രാവിലെ ഈ പോസ്റ്റർ പങ്കുവെച്ചത്.തെരഞ്ഞെടുപ്പ് ദിവസം പ്രീ-പോൾ സർവേ ഫലം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം.നേരത്തെ, പ്രചാരണ ബോർഡുകളിൽ 'ഐപിഎസ്' എന്ന് ഉപയോഗിച്ചതിനെതിരെയും ശ്രീലേഖക്കെതിരെ പരാതി ഉയർന്നിരുന്നു.
മന്ത്രി ശിവൻകുട്ടിയുടെ വിമർശനം
സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.ആർ. ശ്രീലേഖ പ്രീ-പോൾ സർവേ ഫലം പങ്കുവെച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മന്ത്രി ആരോപിച്ചു."ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു," എന്നും അദ്ദേഹം പറഞ്ഞു.60 സീറ്റ് വരെ ബിജെപി പിടിക്കുമെന്ന ശ്രീലേഖയുടെ പ്രവചനം രാഷ്ട്രീയ അജ്ഞതയാണ്.കഴിഞ്ഞ തവണ യുഡിഎഫ് - ബിജെപി വോട്ടുകച്ചവടം നടന്നു, ഇത്തവണയും യുഡിഎഫ് രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും എൽഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കില്ലെന്നും കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്നും ശിവൻകുട്ടി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."