നാണക്കേട്! പാക് നാഷണൽ ഗെയിംസ് ഫുട്‌ബോൾ സെമിയിൽ കൂട്ടത്തല്ല്; ഗ്രൗണ്ട് 'റെസ്ലിങ് റിങ്' ആയി, 12 പേർക്ക് സസ്‌പെൻഷൻ, റഫറിക്ക് മർദ്ദനം
കറാച്ചി: പാകിസ്ഥാന്റെ 35-ാമത് നാഷണൽ ഗെയിംസ് ഫുട്ബോൾ സെമിഫൈനൽ മത്സരത്തിനിടെ കായികലോകത്തിന് നാണക്കേടുണ്ടാക്കി താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പാകിസ്ഥാൻ ആർമി ടീമും വാട്ടർ ആൻഡ് പവർ ഡെവലപ്‌മെന്റ് അതോറിറ്റി (WAPDA) ടീമും തമ്മിലുള്ള മത്സര ശേഷം കളി കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. കറാച്ചിയിലെ കെപിടി സ്പോർട്സ് കോംപ്ലക്സിലെ ഗ്രൗണ്ട് ഒരു നിമിഷം 'റെസ്ലിങ് റിങ്' ആയി മാറിയ കാഴ്ച ലൈവ് സംപ്രേക്ഷണം വഴി കണ്ട് ആരാധകർ ഞെട്ടി.
മത്സരത്തിൽ ആർമി ടീം 4-3ന് WAPDAയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. എന്നാൽ, വിജയത്തിന് പിന്നാലെ സൈനിക താരങ്ങൾ WAPDA ബെഞ്ചിന് മുന്നിൽ 'പ്രകോപനപരമായി' ആഘോഷിച്ചതാണ് സംഘർഷത്തിന് തിരികൊളുത്തിയത്. വാക്കുതർക്കം പെട്ടെന്ന് കയ്യാങ്കളിയിലേക്കും മർദ്ദനത്തിലേക്കും വഴിമാറി. നിരവധി കളിക്കാർക്കും ഒഫീഷ്യൽസിനും പരിക്കേൽക്കുകയും ചെയ്തു.
റഫറിക്ക് ചേഞ്ചിങ് റൂമിൽ വെച്ച് മർദ്ദനം
സംഘർഷത്തിനിടയിൽ ഏറ്റവും ദുരനുഭവം ഉണ്ടായത് മാച്ച് റഫറിക്കാണ്. മത്സരം നിയന്ത്രിച്ചതിലെ അതൃപ്തി കാരണം WAPDA താരങ്ങൾ റഫറിയെ ചേഞ്ചിങ് റൂമിലേക്ക് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അവിടെ വെച്ച് അസഭ്യവർഷവും മർദ്ദനവുമുണ്ടായി. മറ്റ് ഒഫീഷ്യലുകളും കളിക്കാരും ഇടപെട്ടാണ് റഫറിയെ രക്ഷിച്ചത്.
സോഷ്യൽ മീഡിയയിൽ വീഡിയോകൾ അതിവേഗം പ്രചരിച്ചതോടെ രാജ്യത്ത് വൻ വിവാദമായി. "പാകിസ്ഥാന്റെ കായികരംഗത്തിന് ഇത് ദേശീയ ലജ്ജയാണ്" എന്ന് നെറ്റിസൺസ് പ്രതികരിച്ചു. മാധ്യമപ്രവർത്തകൻ ഫൈസാൻ ലഖാനി പോസ്റ്റ് ചെയ്ത വീഡിയോയിൽ താരങ്ങൾ പരസ്പരം ഇടിക്കുന്നതും ചവിട്ടുന്നതും വ്യക്തമായിരുന്നു.
12 പേർക്ക് സസ്‌പെൻഷൻ, കൂടുതൽ ശിക്ഷ ഉടൻ
സംഘർഷത്തിൽ പരിക്കേറ്റവരിൽ WAPDAയിൽ നിന്ന് 7 കളിക്കാരും ആർമി ടീമിൽ നിന്ന് 5 കളിക്കാരും ഉൾപ്പെടുന്നു. WAPDA അസിസ്റ്റന്റ് കോച്ച് സഹീദ് ഹമീദ്, ഒഫീഷ്യൽ നദീം അബ്ദുൽ റഹ്മാൻ എന്നിവർക്കും പരിക്കേറ്റു.
സംഭവം ഗൗരവമായെടുത്ത നാഷണൽ ഗെയിംസ് ഡിസിപ്ലിനറി കമ്മിറ്റി ഉടനടി നടപടിയെടുത്തു. ആക്രമണത്തിൽ പങ്കെടുത്ത 12 പേരെയും (7 WAPDA കളിക്കാർ + 5 ആർമി കളിക്കാർ) ടൂർണമെന്റിന്റെ ബാക്കി മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസ് പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (PFF) ഡിസിപ്ലിനറി കമ്മിറ്റിക്ക് റഫർ ചെയ്തിട്ടുണ്ട്. അവിടെ കൂടുതൽ കർശനമായ ശിക്ഷകൾ പ്രതീക്ഷിക്കുന്നു.
അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
"ഇത് കായിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടികൾ എടുക്കും," പാകിസ്ഥാൻ ഒളിംപിക് അസോസിയേഷൻ (POA) പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹ്മാൻ പറഞ്ഞു. POA സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചു. PFF-ഉം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തും.
മാച്ച് കമ്മിഷണറും ഒഫീഷ്യലുകളും POA-യ്ക്കും PFF-യ്ക്കും ഉടൻ റിപ്പോർട്ട് സമർപ്പിക്കും. വീഡിയോ ഫൂട്ടേജുകൾ അടിസ്ഥാനമാക്കി അന്വേഷണം വേഗത്തിലാക്കുമെന്നാണ് റിപ്പോർട്ട്.സസ്‌പെൻഷനുകൾക്കിടയിലും ടൂർണമെന്റ് തുടരുകയാണ്. ഇത്തരം സംഭവങ്ങൾ രാജ്യത്തെ യുവ കായിക താരങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും, പാക് സ്പോർട്സ് വികസനത്തിന് തിരിച്ചടിയാണെന്നും കായിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."