പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്
മലപ്പുറം: പാണ്ടിക്കാട് കുറ്റിപ്പുളിയിൽ പർദ്ദ ധരിച്ചെത്തിയ അക്രമിസംഘം വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. ഞായറാഴ്ച വൈകുന്നേരത്തോടെ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലായിരുന്നു സംഭവം. ആക്രമണത്തിൽ അബ്ദുവും കുടുംബാംഗങ്ങളും ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 11 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു.
പർദ്ദ ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. വേഷംമാറിയെത്തിയ ഇവർ വീടിന്റെ മതിൽ ചാടിക്കടന്നാണ് അകത്തെത്തിയത്. തുടർന്ന് വീടിനകത്ത് പരിശോധന നടത്തുകയും തടയാൻ ശ്രമിച്ച വീട്ടുകാരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. അബ്ദു, ഭാര്യ, ഇവരുടെ രണ്ട് പെൺമക്കൾ, കൊച്ചുമക്കൾ എന്നിവരാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു. എന്നാൽ സംഘത്തിലുണ്ടായിരുന്ന ബേപ്പൂർ സ്വദേശി അനീസിനെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി. ഇയാളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. പരുക്കേറ്റ അബ്ദുവിനെയും കുടുംബത്തെയും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവർച്ചയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
A group of masked attackers stormed into a house in Pandikkad's Kuttippully area, injuring four family members, including an 11-year-old girl, in a brutal assault on Sunday evening.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."