ഈ ഗതാഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്
അബൂദബി: ജനവാസ കേന്ദ്രങ്ങളിലും മണൽ പ്രദേശങ്ങളിലും വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി അബൂദബി പൊലിസ്. നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
താമസമേഖലകളിലും കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്ന മണൽ പ്രദേശങ്ങളിലും മോഡിഫൈ ചെയ്ത വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ഉപയോഗിച്ച് യുവാക്കൾ നടത്തുന്ന സ്റ്റണ്ട് ഡ്രൈവിംഗ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത് പ്രായമായവർക്കും കുട്ടികൾക്കും രോഗികൾക്കും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്ന് പൊലിസ് ചൂണ്ടിക്കാട്ടി.
"വാഹനങ്ങളിൽ നിന്നുള്ള അമിത ശബ്ദം ജനങ്ങളിൽ പരിഭ്രാന്തിയും പിരിമുറുക്കവും സൃഷ്ടിക്കുന്നു. ഇത്തരം മോശം പെരുമാറ്റങ്ങൾ ഒരു തരത്തിലും അനുവദിക്കില്ല," അബൂദബി പൊലിസ് എക്‌സിലൂടെ വ്യക്തമാക്കി.
ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതോടെ നിയമലംഘകർ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. കൂടാതെ, എഞ്ചിനിലോ മറ്റോ അനധികൃതമായ മാറ്റങ്ങൾ വരുത്തിയാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും അധികമായി ചുമത്തുന്നതാണ്. ഇത്തരത്തിൽ നിയമവിരുദ്ധമായി മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ 30 ദിവസത്തേക്ക് പൊലിസ് കണ്ടുകെട്ടുകയും, അവ വിട്ടുകിട്ടുന്നതിന് ഉടമ 10,000 ദിർഹം ഫീസ് അടയ്ക്കേണ്ടി വരികയും ചെയ്യും.
മൂന്ന് മാസത്തിനുള്ളിൽ ഫീസടച്ച് ഏറ്റെടുക്കാത്ത വാഹനങ്ങൾ ലേലത്തിൽ വിൽക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾക്ക് പരാതിപ്പെടാം
തങ്ങളുടെ പരിസരത്ത് വാഹനങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാവുന്നതാണ്. റോഡ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാനും അനധികൃതമായി എഞ്ചിൻ പരിഷ്കരിക്കുന്നത് ഒഴിവാക്കാനും എല്ലാ ഡ്രൈവർമാരോടും പോലീസ് അഭ്യർത്ഥിച്ചു.
abu dhabi police issue warning to residents regarding traffic law violations. offenders could face fines up to 2,000 dirhams. authorities emphasize road safety compliance and encourage motorists to follow regulations to avoid penalties and ensure public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."