ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം
തിരുവനന്തപുരം: വിദ്യാർഥിനികൾക്കെതിരെ അശ്ലീലച്ചുവയുള്ളതും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ അധ്യാപകനെതിരെ തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധം. ചരിത്രവിഭാഗം മേധാവി ഡോ. രമേശിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തിപ്പിടിച്ചാണ് പെൺകുട്ടികൾ പ്രതിഷേധിച്ചത്.
കഴിഞ്ഞ കോളേജിലെ നാഷണൽ സർവീസ് സ്കീം (NSS) ക്യാമ്പിനിടെയാണ് വിവാദ സംഭവങ്ങൾ ഉണ്ടായത്. ക്യാമ്പിലെ മത്സരങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പങ്കെടുക്കാതിരുന്ന വിദ്യാർഥിനികളെ അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചെന്നാണ് പരാതി. ചരിത്ര വിഭാഗം മേധാവി ഡോ. രമേഷ്, ഡോ. പ്രിയ എന്നിവർക്കെതിരെ 14 വിദ്യാർഥിനികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.
"നിങ്ങൾക്ക് ആർത്തവമാണോ എന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ" എന്ന് പറഞ്ഞ് അധ്യാപകർ പരിഹസിച്ചതായും, "ആത്മാഭിമാനമില്ലാത്ത നിനക്കൊക്കെ പോയി ചത്തൂടേ" എന്ന് ചോദിച്ച് മാനസികമായി തളർത്താൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.
അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ വിദ്യാർഥികൾ ഓഫീസ് പൂട്ടിയിട്ട് സമരം ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് പൊലിസ് സ്ഥലത്തെത്തി മാനേജ്‌മെന്റുമായി ചർച്ച നടത്തി. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച വരെ അധ്യാപകനെ കോളേജിൽ നിന്ന് മാറ്റിനിർത്താൻ അധികൃതർ തീരുമാനിച്ചു.
വിഷയത്തിൽ കോളേജ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ കർശനമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് വിദ്യാർഥികൾ താൽക്കാലികമായി സമരം അവസാനിപ്പിച്ചത്. വിദ്യാർഥിനികളുടെ അന്തസ്സിനെ ചോദ്യം ചെയ്ത അധ്യാപകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രക്ഷിതാക്കളും വിദ്യാർഥികളും.
Students at a college launched a unique protest by holding up sanitary napkins, demanding the immediate dismissal of a professor. The action follows allegations that the teacher made obscene and derogatory remarks regarding menstruation toward female students. The protesters stated that such behavior is unacceptable and creates a hostile environment on campus.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."