ഇനി വിട്ടുവീഴ്ചയില്ല; ഭീകരതയെ പിഴുതെറിയാൻ 'പ്രഹാർ' പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ ആദ്യ സമഗ്ര ഭീകരവിരുദ്ധ നയം 'പ്രഹാർ' കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അതിർത്തി കടന്നുള്ള പതിവു ഭീകരപ്രവർത്തനത്തിനുപുറമെ, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ പുതിയ ഭീഷണികളെ നേരിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തീവ്രവാദത്തിന് മതമോ ദേശീയതയോ സമുദായമോ ഇല്ലെന്നും അക്രമങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നുമുള്ള ഇന്ത്യയുടെ 'വിട്ടുവീഴ്ചയില്ലാ' നയം അടിവരയിടുന്നതാണ് പ്രഹാർ എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പഞ്ചാബ്, ജമ്മു കശ്മിർ എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നത് വലിയ ആശങ്കയാണ്. ഇതിനൊപ്പം ഡാർക്ക് വെബ്, ക്രിപ്റ്റോ വാലറ്റുകൾ എന്നിവ വഴിയുള്ള ഫണ്ടിങും ഈസംവിധാനം വഴി നിരീക്ഷിക്കും. കര, കടൽ, ആകാശം എന്നീ മൂന്ന് മേഖലകളിലൂടെയുമുള്ള ഭീഷണികൾ നേരിടാൻ ഇന്ത്യ സുസജ്ജമാണെന്ന് നയം അവകാശപ്പെടുന്നു.
റെയിൽവേ, വൈദ്യുതി, വ്യോമയാനം, പ്രതിരോധം, ബഹിരാകാശം, ആണവോർജം തുടങ്ങിയ സുപ്രധാന മേഖലകൾക്ക് പ്രത്യേക സുരക്ഷാ കവചം ഒരുക്കും. മൾട്ടി ഏജൻസി സെന്റർ, ഇന്റലിജൻസ് ബ്യൂറോയ്ക്ക് കീഴിലുള്ള ജോയിന്റ് ടാസ്‌ക് ഫോഴ്സ് ഓൺ ഇന്റലിജൻസ് എന്നിവ ഏകോപനത്തിന് നേതൃത്വം നൽകും.
യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തടയാൻ പ്രത്യേക നടപടികൾ സ്വീകരിക്കും. മതനേതാക്കൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി പൊലിസിങ്ങിലൂടെ ബോധവൽക്കരണം നടത്തും. തീവ്രവാദക്കേസിൽ ജയിലുകളിൽ കഴിയുന്നവർ മറ്റു തടവുകാരെ സ്വാധീനിക്കുന്നതു തടയാൻ കർശന നിരീക്ഷണവും ഏർപ്പെടുത്തും. എൻ.ഐ.എ, എൻ.എസ്.ജി എന്നിവയ്ക്കൊപ്പം സംസ്ഥാന പൊലിസിനെയും കൂടുതൽ സജ്ജമാക്കും.
The Indian government has introduced 'PRAHAAR', a comprehensive counter-terrorism policy, aiming to tackle traditional and modern threats, including cross-border terrorism, cyber attacks, drone misuse, and digital financial crimes, with a zero-tolerance approach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."