ആറുവർഷമായി ഭർതൃപിതാവിന്റെ ക്രൂരപീഡനം; സ്കൂൾ പ്രിൻസിപ്പലായ യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലിസ്
ബെംഗളൂരു: സ്വന്തം ഭർതൃപിതാവിൽ നിന്ന് ആറുവർഷമായി നേരിടുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ പൊലിസിൽ പരാതി നൽകി ബെംഗളൂരുവിലെ സ്കൂൾ പ്രിൻസിപ്പൽ. ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും ഭർതൃപിതാവ് പീഡനം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആർ.ടി നഗർ പൊലിസിലാണ് യുവതി പരാതി നൽകിയത്.
പരാതിയിലെ പ്രധാന വിവരങ്ങൾ:
2020 മുതലാണ് ഉപദ്രവം ആരംഭിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യവർഷങ്ങളിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.യുവതി പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭർതൃപിതാവ്. സ്‌കൂളിലെ ഓഫീസ് മുറിയിൽ വെച്ചും ഇയാൾ അപമര്യാദയായി പെരുമാറുകയും അശ്ലീലച്ചുവയുള്ള കത്തുകൾ നൽകുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.
വിവരങ്ങൾ പുറത്തുപറഞ്ഞാൽ മൂന്ന് മക്കളെയും അപായപ്പെടുത്തുമെന്നായിരുന്നു ഭർതൃപിതാവിന്റെ ഭീഷണി.2025 ഡിസംബർ 15-ന് അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിന് സമീപം വെച്ച് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ യുവതിയുടെ വയറ്റിൽ ഇയാൾ ഇടിച്ചതായും പരാതിയിലുണ്ട്.
കുടുംബത്തിന്റെ ഇടപെടൽ:
പീഡനം സഹിക്കവയ്യാതെ യുവതി ഭർത്താവിനോടും കുടുംബത്തിലെ മുതിർന്നവരോടും കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഇയാളെ താക്കീത് ചെയ്തു. ഇതോടെ കുറച്ചുകാലം ശല്യമില്ലായിരുന്നെങ്കിലും വീണ്ടും ഉപദ്രവം തുടർന്നതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ യുവതി തീരുമാനിച്ചത്.
സംഭവത്തിൽ ആർ.ടി നഗർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."