ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന രണ്ടാം ദിനത്തിൽ; പങ്കജ് ഭണ്ഡാരിയുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
സന്നിധാനം: ശബരിമലയിലെ ശ്രീകോവിലിൽ നിന്നും ദ്വാരപാലക ശില്പങ്ങളിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധനകളുമായി പ്രത്യേക അന്വേഷണ സംഘം (SIT) മുന്നോട്ട്. എസ്‌പി ശശീധരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് തങ്ങിക്കൊണ്ടാണ് സാമ്പിൾ ശേഖരണം നടത്തുന്നത്.
പരിശോധനയുടെ വിശദാംശങ്ങൾ:
കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെ ഇന്നലെ ആരംഭിച്ച പരിശോധന ഇന്നും തുടരുന്നു.ശ്രീകോവിലിന് പിൻഭാഗത്തെ തൂണുകളിലെ സ്വർണ്ണപ്പാളികളാണ് ആദ്യഘട്ടത്തിൽ ഇളക്കിയെടുത്തത്. തുടർന്ന് ദ്വാരപാലക ശില്പങ്ങളിലെ പാളികളും പരിശോധനയ്ക്കായി മാറ്റി. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും.നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ്, കാലപ്പഴക്കം, പാളികളിലെ സ്വർണ്ണത്തിന്റെ ഗുണനിലവാരം എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെന്റ് വിഭാഗവും പരിശോധനയിൽ പങ്കാളികളാണ്.ഈ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പങ്കജ് ഭണ്ഡാരിയുടെ ഹരജി:
അതേസമയം, കേസിലെ പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരി നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.തന്നെ പ്രതി ചേർത്ത എഫ്‌ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് പങ്കജ് ഭണ്ഡാരിയുടെ വാദം.തന്റെ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109.234 ഗ്രാം സ്വർണ്ണം സ്വമേധയാ കൈമാറിയതാണെന്നും, അറസ്റ്റിന് മുൻപ് ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.പങ്കജ് ഭണ്ഡാരിക്ക് ജാമ്യം അനുവദിക്കരുതെന്ന് എസ്ഐടി കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ ഇദ്ദേഹത്തിന് മുഖ്യപങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശാസ്ത്രീയ തെളിവുകൾ കൂടി പുറത്തു വരുന്നതോടെ കേസിലെ ദുരൂഹതകൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."