നയതന്ത്രബന്ധം ശക്തിപ്പെടുത്തും; തുർക്കി പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദബി: യുഎഇയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ച് ഭരണാധികാരികൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഞായറാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണ്ണായക കാര്യങ്ങൾ ചർച്ച ചെയ്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ വികസന പങ്കാളിത്തത്തിൽ കൈവരിച്ച പുരോഗതി നേതാക്കൾ വിലയിരുത്തി. സാമ്പത്തിക, നയതന്ത്ര മേഖലകളിൽ സഹകരണം കൂടുതൽ ഊർജ്ജിതമാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് യുഎഇ വാർത്താ ഏജൻസിയായ 'വാം' (WAM) റിപ്പോർട്ട് ചെയ്തു.
പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത ഭരണാധികാരികൾ, ഗസ്സയിലെ സ്ഥിതിഗതികളെക്കുറിച്ചും സംസാരിച്ചു. ഗസ്സയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിന് 'ദ്വിരാഷ്ട്ര പരിഹാരം' അനിവാര്യമാണെന്ന് ഇരു നേതാക്കളും ആവർത്തിച്ചു. കഴിഞ്ഞ ജൂലൈയിൽ ശൈഖ് മുഹമ്മദ് തുർക്കി സന്ദർശിച്ച വേളയിലും സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നിരുന്നു.
"നയതന്ത്രത്തിലൂടെ പ്രാദേശിക സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടാണ് യുഎഇയും തുർക്കിയും പങ്കിടുന്നത്. മേഖലയിലെ ജനങ്ങൾക്ക് ശാശ്വതമായ വികസനവും സമൃദ്ധിയും കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," -ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (എക്സിൽ കുറിച്ചത്).
uae president sheikh mohammed bin zayed al nahyan spoke by phone with the president of turkey to enhance bilateral relations and regional cooperation. both leaders discussed diplomacy, economic partnerships and mutual interests amid evolving global developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."