നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജന്‍സി. ഡല്‍ഹിയില്‍ നടത്തിയ വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതി യോഗത്തിലാണ് എന്‍.ടി.എ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സമ്മതിച്ചത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ സംബന്ധിച്ച് വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെയുള്ള ജനരോഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.മൂന്നു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ചയുണ്ടായതായി എന്‍.ടി.എ സമ്മതിച്ചു.
കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താന്‍ ശ്രമിച്ചെങ്കിലും വീഴ്ച വന്നതില്‍ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് എന്‍.ടി.എ സമ്മതിച്ചത്. പുനപരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചെന്നും എന്‍.ടി.എ സമിതിയെ അറിയിച്ചു.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെ തുടര്‍ന്ന് പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. പുനഃപരീക്ഷ ജൂണ്‍ 21ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വീണ്ടും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യുകയോ ഫീസ് അടക്കുകയോ വേണ്ടതില്ലെന്നും മുന്‍പരീക്ഷയുടെ ഫീസ് തിരികെ നല്‍കാമെന്നും എന്‍ടിഎ വ്യക്തമാക്കി.
പരീക്ഷ കഴിഞ്ഞ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 2026ലെ നീറ്റ് പരീക്ഷയില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടന്നെന്ന പരാതിയെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലിസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ഒരു ചോദ്യപേപ്പറിലെ 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയിലും വന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏകദേശം 410 ചോദ്യങ്ങളുള്ള ഗെസ് പേപ്പര്‍ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നതായും അതിലെ 120 കെമിസ്ട്രി ചോദ്യങ്ങള്‍ അതേപടി പരീക്ഷയില്‍ ഉള്‍പ്പെട്ടതായും എഡിജിപി വിശാല്‍ ബന്‍സാല്‍ അറിയിച്ചിരുന്നു.
സംഭവത്തില്‍ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്‌ക്കൊപ്പം എന്‍ടിഎയുടെ ആഭ്യന്തര അന്വേഷണവും നടത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിലവില്‍ സിബിഐ അന്വേഷണം തുടരുകയാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നത് നാസിക്കില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."