മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി; മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം; ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും റിപ്പോർട്ട് നൽകാൻ നിർദേശം
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്തിലെ ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തർക്കത്തിൽ കർശന നിലപാടുമായി കോടതി. വൻ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ട കുടിയൊഴിപ്പിക്കൽ നടപടികൾ വരുന്ന ശനിയാഴ്ചയ്ക്കുള്ളിൽ (മെയ് 23) പൂർത്തിയാക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടു. ഉത്തരവ് അടിയന്തരമായി നടപ്പാക്കി അന്നേദിവസം തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. നടപടികൾക്കായി എത്തുന്ന കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ആലുവ റൂറൽ പൊലിസ് മേധാവിക്ക് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പൊലിസ് നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. മൂന്ന് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് മന്ത്രി കത്ത് നൽകി. ഇതേത്തുടർന്ന് പൊലിസ് മേധാവി റവാഡാ ചന്ദ്രശേഖരനോട് മൂന്ന് ദിവസത്തിനുള്ളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
പൊലിസിന് വീഴ്ച പറ്റിയോ? അന്വേഷിക്കാൻ ആഭ്യന്തരമന്ത്രിയുടെ കത്ത്
കുടിയൊഴിപ്പിക്കൽ സമയത്ത് പ്രദേശത്തുണ്ടായ സംഘർഷങ്ങളിലും തുടർനടപടികളിലും പൊലിസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കാനാണ് ആഭ്യന്തരമന്ത്രിയുടെ നിർദേശം.
"ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഭാവിയിൽ ഉണ്ടാകുന്ന പക്ഷം ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യാനും ആവശ്യമായ പരിഹാര നിർദ്ദേശങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം." എന്ന് ആഭ്യന്തരമന്ത്രി കത്തിൽ വ്യക്തമാക്കി.
അരനൂറ്റാണ്ടിലേറെയായി തുടരുന്ന ഭൂമി തർക്കത്തിൽ കോടതി ഉത്തരവ് നടപ്പാക്കാൻ പൊലിസ് എത്തിയതോടെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധവും ആത്മഹത്യാ ഭീഷണിയും പ്രദേശത്ത് അരങ്ങേറിയിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാൻ മറ്റന്നാൾ വീണ്ടും ഉദ്യോഗസ്ഥർ എത്തുമ്പോൾ വലിയ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."