ശബരിമല സ്വർണ്ണക്കൊള്ള കേസ്; ചോദ്യം ചെയ്യലിനായി ജയറാം ഇ.ഡിയുടെ മുന്നിൽ ഹാജരായേക്കും
കൊച്ചി: ശബരിമല സ്വർണ്ണക്കോള്ള കേസിൽ നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് അയച്ചിരുന്നു.ജയറാമിന് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാവാനാണ് നിർദേശം. സ്വർണ്ണക്കുള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്താനാണ് ജയറാമിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
സ്വർണ്ണം ഉപയോഗിച്ചുകൊണ്ട് പ്രതികൾ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഇഡിയുടെ പരിശോധന. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ജയറാമിന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. നിർമ്മാണ സമയങ്ങളിൽ ശബരിമല കട്ടിളപ്പാളിയും വാതിലും ഉണ്ണികൃഷ്ണൻ പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകൾ ചെയ്തിരുന്നു. ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും പൂജകൾ നടന്നിരുന്നു.
പൂജ നടത്തിയാൽ വീട്ടിൽ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു താൻ വീട്ടിൽ പൂജ നടത്തിയത് എന്നായിരുന്നു ജയറാം വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ തനിക്ക് ഒന്നുമറിയില്ലെന്നും താനൊരു കടുത്ത അയ്യപ്പഭക്തനാണെന്നും എല്ലാ വർഷവും ശബരിമലയിൽ പോകാറുണ്ടെന്നും അവിടെ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം നൽകിയ മൊഴി.
അതേസമയം സ്വർണകൊള്ള കേസിൽ അടുത്തിടെ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. 110 ദിവസത്തിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പുറമെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി യുടെ ജയിൽ മോചനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."