ഇറാൻ-യു.എസ് രണ്ടാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ
ജനീവ: യു.എസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ആണവക്കരാർ ചർച്ചയ്ക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി ജനീവയിലെത്തി. അന്താരാഷ്ട്ര ആണവോർജ ഏജൻസി ( ഐ.എ.ഇ.എ) ഡയരക്ടർ ജനറൽ റഫായേൽ ഗ്രോസിയുമായി അരഗാച്ചി ജനീവയിൽ ചർച്ച നടത്തി. ഇന്നത്തെ രണ്ടാംഘട്ട ചർച്ചയ്ക്കു മുന്നോടിയായാണ് റഫായേലും അരഗാച്ചിയും തമ്മിലുള്ള കൂടിക്കാഴ്ച. ഇറാൻ- യു.എസ് ആണവ ചർച്ചയിൽ തങ്ങളുടെ മധ്യസ്ഥർ ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയാണെന്നും അദ്ദേഹവുമായും ചർച്ച നടത്തുമെന്നും അരഗാച്ചി പറഞ്ഞു.
ഒന്നാംഘട്ട ചർച്ച കഴിഞ്ഞയാഴ്ച ഒമാനിലെ മസ്‌കത്തിലായിരുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ നാളെ സമയം അനുവദിച്ചാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ കാണുമെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കാനാണിതെന്നും റൂബിയോ പറഞ്ഞിരുന്നു. പിന്നാലെയാണ് പൊടുന്നനെ ഇറാനുമായി രണ്ടാംഘട്ട ചർച്ച പ്രഖ്യാപിക്കുന്നതും ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലെത്തുന്നതും.
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് പരിശോധന നടത്താനുള്ള അനുമതി സംബന്ധിച്ചാണ് കൂടിക്കാഴ്ച. നേരത്തെ ഐ.എ.ഇ.എക്ക് ഇറാൻ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് അമേരിക്കയുടെ ഏജന്റായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് ഇറാൻ ഐ.എ.ഇ.എയോട് പുറത്തു പോകാൻ ആവശ്യപ്പെട്ടിരുന്നു.
ചില ആണവ കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളോടെ പരിശോധനയ്ക്ക് അനുമതി നൽകാമെന്നാണ് ഇപ്പോൾ ഇറാന്റെ പക്ഷം.
അതിനിടെ, രണ്ടാംഘട്ട ആണവ ചർച്ചയ്ക്കു മണിക്കൂറുകൾക്കു മുൻപ് ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക അഭ്യാസം നടത്തി. ഇതുവഴി പോകുന്ന കപ്പലുകൾക്ക് ഇറാൻ റേഡിയോ സന്ദേശം വഴി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."