റമദാൻ പൊതുമാപ്പ്; 1856 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി
ദുബൈ: വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് ദുബൈയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1,856 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിവിധ രാജ്യക്കാരായ തടവുകാർക്കാണ് ഈ കാരുണ്യവർഷത്തിലൂടെ ജയിൽ മോചനം സാധ്യമാകുന്നത്. തടവുകാർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്തി പുതിയൊരു ജീവിതം ആരംഭിക്കാനും കുടുംബാംഗങ്ങളോടൊപ്പം റമദാൻ മാസത്തിന്റെ പുണ്യം പങ്കിടാനും അവസരമൊരുക്കുകയാണ് ഈ തീരുമാനത്തിലൂടെ ദുബൈ ഭരണാധികാരി ലക്ഷ്യമിടുന്നത്.
തടവുകാരുടെ കുടുംബങ്ങളിൽ സന്തോഷം എത്തിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ശൈഖ് മുഹമ്മദ് കാട്ടുന്ന താൽപ്പര്യമാണ് ഈ വലിയ പ്രഖ്യാപനത്തിന് പിന്നിലെന്ന് ദുബൈ അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ-ഹുമൈദാൻ പറഞ്ഞു. ശിക്ഷാ കാലയളവിൽ മികച്ച പെരുമാറ്റം കാഴ്ചവെച്ചവർക്കാണ് സാധാരണയായി ഇത്തരം ഇളവുകൾ അനുവദിക്കാറുള്ളത്.
ഭരണാധികാരിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ദുബൈ പൊലിസുമായി സഹകരിച്ച് നിയമപരമായ നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ നടപടികൾ പൂർത്തിയാക്കി തടവുകാരെ മോചിപ്പിക്കും. റമദാൻ പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,440 തടവുകാരെ മോചിപ്പിക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദുബൈയിലും വലിയ തോതിലുള്ള തടവുകാരുടെ മോചനം പ്രഖ്യാപിച്ചിരിക്കുന്നത്.
dubai ruler has ordered the release of 1,856 prisoners under the ramadan general pardon initiative. the move aims to offer inmates a fresh start, reunite families, and promote compassion and social stability during the holy month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."