രക്ഷാദൗത്യത്തിനിടെ ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം; പൈലറ്റിനെ രക്ഷപ്പെടുത്തിയത് സാഹസികമായ നീക്കത്തിലൂടെയെന്ന് ട്രംപ്
തെഹ്റാൻ: ഇറാനിൽ തകർന്നുവീണ യുഎസിന്റെ യുദ്ധ വിമാനത്തിലെ പൈലറ്റിനെ അതീവ സാഹസികമായ നീക്കത്തിലൂടെ സൈന്യം രക്ഷപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ എഫ്-15 യുദ്ധവിമാനത്തിന് നേരെ ഇറാൻ സൈന്യത്തിന്റെ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ യുദ്ധ വിമാനം ഇറാന്റെ മണ്ണിൽ തകർന്ന് വീഴുകയായിരുന്നു.
തകർന്നു വീണ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളായ എയർമാൻ കേണലിനെയാണ് അമേരിക്ക രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും നിലവിൽ സുരക്ഷിതനാണെന്നും ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വിവരം പുറത്ത് വിട്ടത്.
അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ ഒന്നാണിതെന്നാണ് ട്രംപ് ദൗത്യത്തെ വിശേഷിപ്പിച്ചത്. ഏഴ് മണിക്കൂറോളം ചെലവഴിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. സാധാരണയായി ഇത്തരം റെയ്ഡുകൾ അതീവ അപകടകരമായതിനാൽ ഒഴിവാക്കാറുള്ളതാണ്. എന്നാൽ ആദ്യ റെയ്ഡിന് പിന്നാലെ നടത്തിയ രണ്ടാം ഘട്ട നീക്കത്തിലൂടെയാണ് പൈലറ്റിനെ പുറത്തെത്തിക്കാൻ സാധിച്ചത് എന്ന് ട്രംപ് പറഞ്ഞു. രണ്ട് ദിവസമായി ഇറാനിയൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് മലനിരകളിൽ കഴിയുകയായിരുന്നു പൈലറ്റ്.
തകർന്നു വീണ വിമാനങ്ങളിൽ നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. "തങ്ങളുടെ വലിയ തോൽവി മറച്ചുവെക്കാനാണ് ട്രംപ് വിജയവാർത്തയുമായി വരുന്നത്" എന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് പരിഹസിച്ചു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും തകർന്ന വിമാനങ്ങളുടെ ചിത്രം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
യുഎസ് പൈലറ്റിനെ രക്ഷപ്പെടുത്താൻ നടത്തിയ നീക്കത്തിനിടയിൽ ശക്തമായ വെടിവെപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ. സാധാരണയായി രാത്രികാലങ്ങളിൽ മിന്നൽ വേഗത്തിൽ നടത്തുന്ന രക്ഷാദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ മണിക്കൂറുകളോളം നീണ്ട പോരാട്ടമാണ് നടന്നത്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ദുർബലമാണെന്ന വാഷിംഗ്ടണിന്റെ വാദങ്ങളെ ഖണ്ഡിക്കാനാണ് തകർത്ത വിമാനങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിടുന്നതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്. ഇറാൻ്റെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് യുഎസ് യുദ്ധവിമാനത്തിന് നേരെ ആക്രമണം നടന്നത്. വിമാനം വെടിവച്ചിട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ അവകാശപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തിൻ്റെ തെക്കൻ മേഖലയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന എഫ്-15 ഇ (F-15E) ജെറ്റാണ് ഇറാനിയൻ സൈന്യം തകർത്തത്. ഇറാൻ്റെ പുതിയ വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനം വീഴ്ത്തിയതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു.
വിമാനം തകർന്നുവീണ കൃത്യമായ സ്ഥലം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കോഹ്ഗിലുയെ - ബോയർ-അഹ്മദ് (Kohgiluyeh and Boyer-Ahmad) അല്ലെങ്കിൽ ഖുസെസ്ഥാൻ (Khuzestan) പ്രവിശ്യകളിൽ ഒന്നിലാകാം ഇതെന്നാണ് സൂചന. പർവതനിരകൾ നിറഞ്ഞ തെക്ക്-പടിഞ്ഞാറൻ മേഖലയാണ് കോഹ്ഗിലുയെ. എണ്ണ വ്യവസായ കേന്ദ്രമായ ഖുസെസ്ഥാൻ വൈവിധ്യമാർന്ന വംശീയ വിഭാഗങ്ങൾ വസിക്കുന്ന ജനസാന്ദ്രതയുള്ള പ്രവിശ്യയുമാണ്.
തകർന്ന ജെറ്റിൽ രണ്ട് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ പൈലറ്റിനെ യുഎസ് സൈന്യം സാഹസികമായി രക്ഷപ്പെടുത്തി. എന്നാൽ പൈലറ്റുമായി മടങ്ങുകയായിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിന് നേരെയും ആക്രമണമുണ്ടായി. നാടോടി ഗോത്രവർഗക്കാർ ഹെലികോപ്റ്ററിന് നേരെ വെടിയുതിർത്തതായും വിമാനത്തിലുണ്ടായിരുന്നവർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും ഹെലികോപ്റ്റർ സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞതായി യുഎസ് മാധ്യമങ്ങൾ അറിയിച്ചു.
ഈ ഓപ്പറേഷനിടെ ഗൾഫ് മേഖലയ്ക്ക് മുകളിൽ വെച്ച് മറ്റൊരു യുഎസ് വിമാനമായ എ-10 വാർത്തോഗും (A-10 Warthog) അപകടത്തിൽപ്പെട്ടതായും ഇതിലെ പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടിയതായും വിവരമുണ്ട്.
ഇറാൻ്റെ സർഫസ്-ടു-എയർ മിസൈൽ (SAM) ഉപയോഗിച്ചാണ് ജെറ്റ് വീഴ്ത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററുകൾക്ക് നേരെ വെടിയുതിർത്തത് പ്രാദേശിക നാടോടി ഗോത്രങ്ങളാണെന്ന് ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. ആയുധധാരികളായ മൂന്നുപേർ ഹെലികോപ്റ്ററുകൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഈ മേഖലയിലെ നാടോടികൾ മൃഗങ്ങളിൽ നിന്നും മോഷ്ടാക്കളിൽ നിന്നും സംരക്ഷണം നേടാൻ സാധാരണയായി റൈഫിളുകൾ കൈവശം വയ്ക്കാറുണ്ട്.
എഫ്-15 ഇ ജെറ്റിൻ്റെ പ്രത്യേകതകൾ
ആകാശത്തുനിന്നും കരയിലേക്കും ആകാശത്തേക്കും ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഈ വിമാനം. പൈലറ്റും ആയുധ സംവിധാനങ്ങൾ നിയന്ത്രിക്കുന്ന ഒരു ഓഫീസറും ആണ് (WSO) ഇതിലുണ്ടാകുക. ലേസർ, ജിപിഎസ് ഗൈഡഡ് ബോംബുകൾ വർഷിക്കാൻ ഇതിന് കഴിയും.
ഇറാൻ്റെ ഡ്രോണുകളെയും ക്രൂയിസ് മിസൈലുകളെയും തടയുന്നതിനുള്ള പ്രതിരോധ ദൗത്യത്തിലായിരുന്നിരിക്കാം ഈ വിമാനമെന്നും കരുതപ്പെടുന്നു. സംഭവത്തെത്തുടർന്ന് മേഖലയിൽ വൻ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.
In a daring seven-hour operation, US forces successfully rescued a pilot whose F-15E jet was shot down by Iranian air defenses
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."