പണമെടുത്ത് കാലി പഴ്സ് സീറ്റിന് പുറകിലേക്ക് എറിഞ്ഞു; എല്ലാം കണ്ണാടിയിലൂടെ കണ്ട ഓട്ടോ ഡ്രൈവർ പിടികൂടിയത് പിടികിട്ടാപ്പുള്ളിയായ യുവതിയെ, 10 സ്റ്റേഷനിൽ കേസ്
കോട്ടയം: ഓട്ടോയിൽ സവാരിക്ക് കയറിയ യുവതിയുടെ പന്തികേട് തിരിച്ചറിഞ്ഞ് നിരീക്ഷിച്ച ഓട്ടോ ഡ്രൈവർ പിടികൂടിയത് നിരവധിമോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയായ മോഷ്‍ടാവിനെ. തിരുനെൽവേലി സ്വദേശിനി ജ്യോതി (26) യാണ് പിടിയിലായത്. ഓട്ടോ ഡ്രൈവർ മണർകാട് പുതുപ്പറമ്പിൽ പി.ആർ.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലാണ് ജ്യോതിയെ കുടുക്കിയത്. കോട്ടയം ജില്ലയിൽ മാത്രം ജ്യോതിക്കെതിരെ 10 പൊലിസ് സ്റ്റേഷനുകളിൽ കേസുണ്ട്.
കഴിഞ്ഞ ദിവസം തിരുനക്കരയിലാണ് സംഭവം. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തുള്ള പോസ്റ്റ് ഓഫിസ് റോഡിലെ ഓട്ടോ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന മനോജ് കുമാറിന്റെ ഓട്ടോയിൽ യുവതി വന്ന് കയറുകയായിരുന്നു. ഒരു ബസിൽ നിന്ന് ഇറങ്ങിയതാണ് യുവതി ഓട്ടോയിലേക്ക് എത്തിയത്. ഈ സമയം കഞ്ഞിക്കുഴി സ്വദേശിനിയായ രമണി എന്ന വീട്ടമ്മയുടെ പതിനായിരം രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ച് ആണ് യുവതി ഓട്ടോയിൽ കയറിയത്.
ഓട്ടോ മുന്നോട്ട് പോകട്ടെ എന്നു പറഞ്ഞതിനാൽ മനോജ് കുമാർ ചാലുകുന്ന് ഭാഗത്തേക്കാണ് ഓടിച്ചിരുന്നത്. യാത്രക്കിടെ കൈയിലുണ്ടായിരുന്ന വലിയ ബാഗിൽ കയ്യിട്ട് അവർ എന്തോ തിരയുന്നതു ഓട്ടോയുടെ കണ്ണാടിയിൽ കൂടി മനോജിന്റെ ശ്രദ്ധയിൽപ്പെട്ടു. ബാഗിനുള്ളിൽ ഉണ്ടായിരുന്ന പഴ്സിൽ നിന്നും പണം പുറത്തേക്ക് എടുത്ത ശേഷം കാലി പഴ്സ് ഓട്ടോയുടെ സീറ്റിന്റെ പിന്നിലേക്ക് ഇട്ടു. ഇത് മനോജ് കുമാർ വ്യക്തമായി കണ്ടു.
ഇതോടെ സംശയം തോന്നിയ മനോജ് കുമാർ അറുത്തൂട്ടിയിൽ ഓട്ടോ നിർത്തി. ഉടൻ തന്നെ യുവതി ഓട്ടോക്കൂലി കൊടുത്ത ശേഷം സമീപത്തെ കടയുടെ മുന്നിലേക്ക് പെട്ടെന്ന് പോയി. പിന്നാലെ ഓട്ടോയുടെ പുറകിൽ കയറി സീറ്റിനു പുറകിൽ നിന്നും കാലിയായ പഴ്സ് കണ്ടെത്തി. പിന്നാലെ മനോജ് കുമാർ ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ തടഞ്ഞുവെച്ച് പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലിസെത്തി ജ്യോതിയെ കസ്റ്റഡിയിലെടുത്തു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ജ്യോതിയെ റിമാൻഡ് ചെയ്തു. പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ സഹായിച്ച മനോജ് കുമാറിനെ വെസ്റ്റ് പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ എം.ജെ.അരുൺ മെമന്റോ നൽകി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."