മയക്കുമരുന്ന് പ്രതികളിൽ നിന്ന് പണം വാങ്ങി: പണം ഓടയിലെറിഞ്ഞിട്ടും രക്ഷയില്ല; എക്സൈസ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് ഹൈക്കോടതി തടവുശിക്ഷ വിധിച്ചു. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡിലെ മുൻ പ്രിവന്റീവ് ഓഫീസറായിരുന്ന രാജാക്കാട് സ്വദേശി പി.ഡി. ദേവസ്യയ്ക്കാണ് ശിക്ഷ ലഭിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിച്ച രണ്ട് വർഷം തടവ്, ഹൈക്കോടതി ഒരു വർഷമായി കുറച്ചെങ്കിലും 30,000 രൂപ പിഴയടക്കണമെന്ന ഉത്തരവിൽ മാറ്റമില്ല.
2009-10 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് കേസിലെ നാല് പ്രതികളിൽ നിന്നായി രണ്ട് തവണകളിലായി 20,500 രൂപയാണ് ദേവസ്യ കൈക്കൂലി വാങ്ങിയത്. വിജിലൻസ് സംഘം എത്തിയതറിഞ്ഞ് കയ്യിലുണ്ടായിരുന്ന പണം സമീപത്തെ ഓടയിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ദേവസ്യ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഗസറ്റഡ് ഓഫീസറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ വിജിലൻസ് സംഘം ഓടയിൽ നിന്ന് പണം വീണ്ടെടുത്തു.
താൻ നിരപരാധിയാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. വിജിലൻസ് ഉദ്യോഗസ്ഥർ പണത്തിൽ പുരട്ടിയിരുന്ന ഫിനോൾഫ്തലീൻ (Phenolphthalein) പൗഡറിന്റെ സാന്നിധ്യം ദേവസ്യയുടെ കൈകളിൽ കണ്ടെത്തിയത് കേസിൽ നിർണ്ണായക തെളിവായി.
ശാസ്ത്രീയ തെളിവുകൾ നിലനിൽക്കെ പ്രതിയുടെ വാദങ്ങൾ സ്വീകാര്യമല്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എ. രാജേഷ്, സീനിയർ ഗവൺമെന്റ് പ്ലീഡർ എസ്. രേഖ എന്നിവർ ഹാജരായി.
The Kerala High Court has sentenced P.D. Devasya, a former Excise Preventive Officer, for accepting bribes from accused individuals in a drug case. During a Vigilance trap, the official attempted to discard the money into a drain to escape, but the cash was recovered.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."