ramadan iftar; mujāhids reject the legacy of past leaders
HOME
DETAILS
MAL
റമദാനിലെ അത്താഴം; പൂർവകാല നേതാക്കളെ തള്ളി മുജാഹിദുകൾ, അങ്കലാപ്പിലായി സാധാരണ അണികൾ
എം. ശംസുദ്ദീൻ ഫൈസി
February 26, 2026 | 2:06 AM
മലപ്പുറം: വിശുദ്ധ റമദാനിലെ അത്താഴ സമയക്രമത്തെച്ചൊല്ലിയും മുജാഹിദ് പ്രസ്ഥാനത്തിനുള്ളിൽ ആശയപരമായ ചേരിതിരിവ് രൂക്ഷമാകുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹ് ബാങ്ക് വിളിച്ചാൽ എന്തുചെയ്യണമെന്ന വിഷയത്തിൽ പൂർവകാല മുജാഹിദ് നേതാക്കളുടെ ഫത്‌വകളെ നിലവിലെ നേതൃത്വം തള്ളിയതോടെ സാധാരണ പ്രവർത്തകർ വലിയ അങ്കലാപ്പിലായിരിക്കുകയാണ്. പാരമ്പര്യ ഇസ്‌ലാമിക രീതിയും നബിചര്യയും അനുസരിച്ച് സുബ്ഹ് ബാങ്കിന് അൽപം മുമ്പായി അത്താഴം അവസാനിപ്പിക്കലാണ് ഉത്തമം എന്നിരിക്കെ, ബാങ്ക് വിളിച്ചാലും പാത്രത്തിലുള്ളത് കഴിച്ചുതീർക്കാം എന്നായിരുന്നു ദശകങ്ങളായി മുജാഹിദ് നേതാക്കൾ വേദികളിൽ പഠിപ്പിച്ചിരുന്നത്. അന്തരിച്ച പ്രമുഖ വിസ്ഡം ഗ്രൂപ്പ് നേതാവ് സക്കരിയ സ്വലാഹിയുടെയും എ. അബ്ദുസ്സലാം സുല്ലമിയുടെയും പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും ഇതേ വാദത്തെയാണ് ഉയർത്തിപ്പിടിച്ചിരുന്നത്.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടുകൾ വ്യക്തമാക്കുന്ന എ. അബ്ദുസ്സലാം സുല്ലമി രചിച്ച 'മുസ്‌ലിംകളിലെ അനാചാരങ്ങൾ' എന്ന പുസ്തകത്തിൽ, ബാങ്ക് വിളിക്കുമ്പോൾ വായയിലുള്ള ഭക്ഷണം പോലും തുപ്പിക്കളയണമെന്ന ചില മുസ് ലിംകളുടെ ധാരണ പ്രവാചകചര്യയ്ക്ക് വിരുദ്ധമാണെന്ന് സമർഥിക്കുന്നുണ്ട്. എന്നാൽ സംഘടനയിൽ ഉണ്ടായ പിളർപ്പിന് പിന്നാലെ ഓരോ വിഭാഗവും പുതിയ വ്യാഖ്യാനങ്ങളുമായി രംഗത്തെത്തിയതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്.
വിചിത്രമായ നിലപാടുമായാണ് കെ.എൻ.എം വിഭാഗം ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്ക് വിളിച്ചാൽ ഉടൻ നിർത്തണമെന്നും, എന്നാൽ ദീർഘിപ്പിക്കാതെ വീണ്ടും ഭക്ഷിക്കാമെന്നുമുള്ള വൈരുദ്ധ്യാത്മകമായ ഫത്‌വയാണ് ഇപ്പോൾ കെ.എൻ.എം നേതാവായ നസ്‌റുദ്ദീൻ റഹ്മാനി മുന്നോട്ടുവച്ചിരിക്കുന്നത്. മുൻകാല നിലപാടുകളിൽ വെള്ളം ചേർത്ത് മയപ്പെടുത്തിയുള്ള ഈ വിശദീകരണം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
അതേസമയം, വിസ്ഡം ഗ്രൂപ്പ് എന്നറിയപ്പെടുന്ന ജിന്ന് വിഭാഗമാകട്ടെ പൂർവകാല നേതാക്കൾക്ക് 'സൂക്ഷ്മത' കുറഞ്ഞുപോയി എന്ന് പരസ്യമായി സമ്മതിച്ചുകൊണ്ട് ഇതിനെ പരോക്ഷമായി തള്ളിയിരിക്കുകയാണ്. ബാങ്ക് വിളിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വകുപ്പില്ലെന്ന് ഇപ്പോഴത്തെ വിസ്ഡം നേതാവ് ഫൈസൽ മൗലവി വ്യക്തമാക്കുമ്പോഴും, പ്രത്യേക സാഹചര്യങ്ങളിൽ ആകാമെന്ന പഴുതും അദ്ദേഹം നൽകുന്നുണ്ട്. മാത്രമല്ല വിസ്ഡം ഗ്രൂപ്പിന്റെ ആദ്യകാല നിലപാടും, അത്താഴം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹ് ബാങ്ക് വിളിച്ചാൽ പാത്രത്തിലുള്ളത് ഭക്ഷിച്ചു പൂർത്തിയാക്കാം എന്ന ആദ്യകാല മുജാഹിദ് നേതാക്കളുടെ നിലപാടായിരുന്നു. അന്തരിച്ച സക്കരിയ സ്വലാഹിയുടെ പ്രഭാഷണങ്ങളിൽ ഇതു വ്യക്തമാണ്. അതിനെ കൂടിയാണിപ്പോൾ ഫൈസൽ മൗലവി തള്ളിയിരിക്കുന്നത്.
അതേസമയം പുതിയ തിരുത്തുകൾക്ക് മറുപടിയുമായി മർക്കസുദ്ദഅ്‌വാ വിഭാഗം കൂടി രംഗത്തു വന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ് ചെയ്തത്. അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫജ്‌റിന്റെ സമയമായാൽ എന്തു ചെയ്യണമെന്ന ചോദ്യത്തിന്, തന്റെ പാത്രത്തിലുള്ള ഭക്ഷണം പൂർത്തിയാക്കാൻ അവനെ അനുവദിക്കണമെന്നും പിന്നീട് ഭക്ഷണം വിളമ്പാനോ കഴിക്കാനോ പാടില്ലെന്നും എന്നാൽ ദീർഘമായ സമയം അതു നീട്ടിക്കൊണ്ടു പോവാൻ പാടില്ലെന്നുമാണ് മർക്കസുദ്ദഅ്‌വാ വിഭാഗം പറയുന്നത്. മർക്കസുദ്ദഅ്‌വാ വിഭാഗം നേതാവ് എ.കെ അബ്ദുൽ ഹമീദ് മദനിയാണ് ഇത്തരത്തിൽ മറുപടിയുമായി രംഗത്തെത്തിയത്. ജമാഅത്തെ ഇസ്‌ലാമിയും സമാനമായ നിലപാടാണ് അക്കാലത്ത് റമദാനിലെ അത്താഴവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരുന്നത്. 1977 സെപ്റ്റംബറിൽ പുറത്തിറങ്ങിയ പ്രബോധനം വാരിക ഇതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബാങ്കിന് അൽപം മുമ്പായി അത്താഴം അവസാനിപ്പിക്കലാണ് നബിചര്യയും പാരമ്പര്യ ഇസ്‌ലാമിക രീതിയുമെന്നിരിക്കെ, കാലാകാലങ്ങളിൽ നിലപാടുകൾ മാറ്റുന്ന നേതാക്കളുടെ രീതിയാണ് ഇപ്പോൾ പ്രസ്ഥാനത്തിനുള്ളിൽ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവച്ചിരിക്കുന്നത്. പഴയകാല നേതാക്കളുടെ പ്രസംഗങ്ങൾ ഇപ്പോഴും ഡിജിറ്റൽ ഇടങ്ങളിൽ സജീവമായിരിക്കെ, പുതിയ തിരുത്തലുകൾ മുജാഹിദ് കേന്ദ്രങ്ങളിൽ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."