ഊട്ടി ട്രെയിനിന് കാട്ടാനകളുടെ 'റെഡ് സിഗ്നൽ'
കൂനൂർ: നീലഗിരിയിലെ മൗണ്ടെയ്ൻ റെയിൽവേ ട്രാക്ക് കൈയടക്കുന്ന കാട്ടാനകൾ ട്രെയിൻ സർവിസുകളും താളംതെറ്റിക്കുന്നു. വേനലാരംഭിച്ചതോടെ സമീപത്തെ വനങ്ങളിൽ നിന്നും തീറ്റയും വെള്ളവും തേടിയിറങ്ങുന്ന ആനകളാണ് ഒറ്റയായും കൂട്ടമായും റെയിൽവേ ട്രാക്കിലെത്തുന്നത്.
കൂനൂരിനും റണ്ണിമേടിനും ഇടയിലാണ് അധികമായി കാട്ടാനകളെത്തുന്നത്. ഇതോടെ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുട്ടികൾ അടങ്ങുന്ന ആനക്കൂട്ടമാണ് കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിലെത്തിയത്. കുട്ടികൾ ഉള്ളതിനാൽ തന്നെ ഇവ അക്രമകാരികളാകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
റെയിൽവേട്രാക്കിലെ തുരങ്കങ്ങളിൽ അടക്കം ആനകൾ തമ്പടിക്കുന്നതും വലിയ തലവേദനയാണ്. പിന്നീട് വനം വകുപ്പ് അധികൃതർ എത്തി ഇവയെ തുരത്തിയാൽ മാത്രമേ ട്രെയിനുകൾക്ക് മുന്നോട്ടു പോകാൻ സാധിക്കൂ. സീസൺ ആരംഭിച്ചതോടെ ഊട്ടിയിൽ നിന്നും മാർച്ച് 27 മുതൽ സ്‌പെഷൽ സർവിസുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം ആനക്കൂട്ടം മുടക്കം സഷ്ടിക്കുന്നുണ്ട്. മേട്ടുപ്പാളയം വനത്തിൽ നിന്നും കല്ലാറ്, ബർലിയാർ വഴിയാണ് കാട്ടാനകൾ കൂനൂരിലേക്ക് വരുന്നത്. ചില സമയങ്ങളിൽ കൂനൂർ-മേട്ടുപാളയം റോഡിലും കാട്ടാനകൾ നിലയുറപ്പിക്കാറുണ്ട്.
ടൂറിസം സീസണായതിനാൽ നിരവധി സഞ്ചാരികളാണ് ഊട്ടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമെത്തുന്നത്. ഇക്കാരണത്താൽ തന്നെ ഇരുചക്ര വാഹനങ്ങളിൽ അടക്കം എത്തുന്ന സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."