ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ
തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം മംഗലത്തുകോണത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രങ്ങൾ ഇളകിമാറി. ഡ്രൈവർ കാട്ടിയ മനസാന്നിധ്യം മൂലം വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. ഇന്നലെ ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടം സംഭവിച്ചത് ഇങ്ങനെ:
മംഗലത്തുകോണം ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയ ശേഷം ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അസ്വാഭാവികമായ ശബ്ദം കേട്ടത്. ബ്രേക്ക് ചെയ്ത ഉടൻ തന്നെ വലിയ ശബ്ദത്തോടെ ബസിന്റെ പിൻഭാഗം തകരുകയായിരുന്നു. അപകടം മണത്ത ഡ്രൈവർ അതിവേഗം ബസ് നിയന്ത്രിച്ച് റോഡ് സൈഡിലേക്ക് ഒതുക്കി നിർത്തി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസിന്റെ പിൻവശത്തെ വീലുകൾ ആക്സിലിൽ നിന്നും വേർപെട്ട് നിൽക്കുന്നതായി കണ്ടത്. ആക്സിലും അനുബന്ധ യന്ത്രസാമഗ്രികളും പൂർണ്ണമായും ഒടിഞ്ഞ നിലയിലായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി മറ്റ് വാഹനങ്ങളിൽ കയറ്റിവിട്ടു.
പ്രതിഷേധവുമായി നാട്ടുകാർ
കെഎസ്ആർടിസി ബസുകളുടെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കാലപ്പഴക്കം ചെന്ന ബസുകൾ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതെ സർവീസ് നടത്തുന്നതാണ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."