അസർബൈജാനെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാൻ; ആക്രമണ വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
തെഹ്‌റാൻ: അസർബൈജാനെ ആക്രമിക്കാൻ തങ്ങൾ ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ രണ്ട് ഡ്രോണുകൾ അസർബൈജാനിലെ നഖിവൻ സ്വയംഭരണ പ്രദേശത്ത് ആക്രമണം നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം. അയൽരാജ്യങ്ങളെ ആക്രമിക്കുക എന്നത് ഇറാന്റെ നയമല്ലെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. ഇറാനെതിരെയുള്ള നീക്കങ്ങൾക്കായി യുഎസും ഇസ്റാഈലും ഉപയോഗിക്കുന്ന സൈനിക താവളങ്ങൾ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രണ്ട് ഇറാനിയൻ ഡ്രോണുകൾ തങ്ങളുടെ പ്രദേശമായ നഖിവാനിൽ പതിച്ചതായാണ് അസർബൈജാൻ അറിയിച്ചത്. ഒരു ഡ്രോൺ വിമാനത്താവള കെട്ടിടത്തിൽ പതിച്ചതായും മറ്റൊന്ന് ഗ്രാമപ്രദേശത്തെ സ്കൂൾ മുറ്റത്ത് വീണതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.
ആക്രമണത്തെ ശക്തമായി അപലപിച്ച അസർബൈജാൻ സർക്കാർ, സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇറാനിയൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. വിമാനത്താവള കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതിന്റെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളുകളും ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസർബൈജാനെ ആക്രമിച്ചിട്ടില്ലെന്ന് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഇറാനിൽ മരണസംഖ്യ ഉയരുന്നു
അതേസമയം, ശനിയാഴ്ച മുതൽ അമേരിക്കയും ഇസ്റാഈലും നടത്തുന്ന ആക്രമണങ്ങളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 1,230 ആയി ഉയർന്നതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസും ഇസ്റാഈൽ മനഃപൂർവ്വം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് ആരോപിച്ചു. പരമാവധി ജീവഹാനി വരുത്തുക എന്ന ലക്ഷ്യത്തോടെ അക്രമികൾ സിവിലിയൻ മേഖലകളെ ക്രൂരമായി വേട്ടയാടുകയാണ് എന്നും ബഗായ് എക്‌സിൽ കുറിച്ചു.
മിഡിൽ ഈസ്റ്റിലെ സംഘർഷം അയൽരാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായി അസർബൈജാനിലുണ്ടായ ഡ്രോൺ പതനത്തെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തിയിരുന്നു. എന്നാൽ അസർബൈജാനെ ആക്രമിച്ചിട്ടില്ലെന്ന ഇറാൻ റിപ്പോർട്ട് പുറത്ത് വരുന്നതോടു കൂടി വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് സൂചന.
iranian deputy foreign minister kazem gharibabadi has denied reports that iran targeted azerbaijan, following claims that two drones struck the nakhchivan region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."