അടുക്കള യുദ്ധം; പ്രകൃതിവാതക വിതരണം നിയന്ത്രിക്കാൻ അവശ്യവസ്തു നിയമം ബാധകമാക്കി കേന്ദ്രം, ഗാർഹിക, ഗതാഗത ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്ത് പാചകവാതക പ്രതിസന്ധിയുണ്ടാക്കിയതോടെ പ്രകൃതിവാതകത്തിന്റെ ഉൽപാദനം, വിതരണം എന്നിവ നിയന്ത്രിക്കുന്നതിന് 1955ലെ അവശ്യവസ്തു നിയമപ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് പ്രകൃതിവാതക (വിതരണ നിയന്ത്രണ) ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്രം. പ്രകൃതി വാതകങ്ങളുടെ ഉൽപാദനം പരമാവധി കൂട്ടാൻ റിഫൈനറികൾക്കും പെട്രോ കെമിക്കൽ യൂനിറ്റുകൾക്കും നിർദേശം നൽകിയിട്ടുമുണ്ട്. പ്രകൃതിവാതകത്തിന്റെ തുടർച്ചയായ ലഭ്യതയും ഗാർഹിക ഉപഭോഗം, ഗതാഗതം, വളം ഉൽപാദനം തുടങ്ങിയ നിർണായക മേഖലകൾക്ക് തുല്യമായ വിതരണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
ഉത്തരവുപ്രകാരം മുൻഗണനാ ചട്ടക്കൂട് അനുസരിച്ചായിരിക്കും പ്രകൃതിവാതകം വിതരണം ചെയ്യുക. വീടുകളിലേക്കുള്ള പൈപ്പ്ലൈൻ പാചകവാതകം, വാഹനങ്ങളിലേക്കുള്ള സി.എൻ.ജി, എൽ.പി.ജി ഉൽപാദനം, പൈപ്പ്‌ലെൻ കംപ്രസർ തുടങ്ങിയവ മുൻഗണന ലഭിക്കുന്ന ഒന്നാംവിഭാഗത്തിലാണുള്ളത്. ഈ വിഭാഗങ്ങൾക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 100 ശതമാനം നൽകും. ഹോട്ടലുകൾ പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കുള്ള വിതരണം ഈ മുൻഗണനയിലില്ല. വളം പ്ലാന്റുകളെയാണ് രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവർക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 70 ശതമാനം ലഭ്യത ഉറപ്പാക്കും. രാസവള ഉൽപാദനത്തിനായി മാത്രമേ വാതകം ഉപയോഗിക്കാവൂവെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ യൂനിറ്റുകൾ രാസവള മന്ത്രാലയം വഴി പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന് അനുസരണ സ്ഥിരീകരണ സർട്ടിഫിക്കേഷൻ നൽകണം.
മൂന്നാം വിഭാഗത്തിൽ തേയില വ്യവസായം, ദേശീയ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് വ്യാവസായിക ഉപഭോക്താക്കൾ എന്നിവ ഉൾപ്പെടുന്നു. ലഭ്യതയ്ക്ക് വിധേയമായി കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനം ഈ മേഖലകൾക്ക് വിതരണം ചെയ്യും. നാലാം വിഭാഗത്തിൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്കുകൾ വഴി വിതരണം ചെയ്യുന്ന വ്യാവസായിക, വാണിജ്യ ഉപഭോക്താക്കളാണുള്ളത്. ഇവർക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനം ലഭിക്കും. മുൻഗണനാ മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ചില വ്യവസായങ്ങളിലേക്കുള്ള ഗ്യാസ് വിതരണം ഭാഗികമായോ പൂർണമായോ വെട്ടിക്കുറയ്ക്കാനും സർക്കാർ ഉത്തരവിട്ടു.
ഒ.എൻ.ജി.സി പെട്രോ അഡിഷൻസ് ലിമിറ്റഡ്, ഗെയിലിന്റെ പാറ്റ പെട്രോകെമിക്കൽ കോംപ്ലക്സ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓയിൽ-ടു-കെമിക്കൽസ് തുടങ്ങിയവയ്ക്കുള്ള വാതകവിതരണം മറ്റ് സെക്ടറുകളിലേക്ക് മാറ്റി വിതരണം ചെയ്യും. കൂടാതെ, എണ്ണ ശുദ്ധീകരണ കമ്പനികളോട് അവരുടെ ഗ്യാസ് ഉപഭോഗം കഴിഞ്ഞ ആറുമാസത്തെ ശരാശരിയുടെ ഏകദേശം 65 ശതമാനമായി കുറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലുമായി ഏകോപിപ്പിച്ച് പ്രകൃതിവാതകത്തിന്റെ വഴിതിരിച്ചുവിടലും പുനർവിതരണവും കൈകാര്യംചെയ്യാൻ ഗെയിലിനെ ചുമതലപ്പെടുത്തി. മുൻഗണനയില്ലാത്ത മേഖലകളിൽ നിന്ന് മുൻഗണനാ മേഖലകളിലേക്ക് വഴിതിരിച്ചുവിടുന്ന വാതകത്തിന് പൂൾ പ്രകാരമുള്ള വില നിർണയിക്കും.
ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതകവിതരണ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. ചെറുതും വലുതുമായ ഒരുലക്ഷത്തോളം ഹോട്ടലുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 80,000 ഹോട്ടലുകളിലും ആവശ്യത്തിന് പാചകവാതകം ഇല്ലാത്ത അവസ്ഥയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ ) പ്രസിഡൻ്റ് ജി. ജയപാൽ സുപ്രഭാതത്തോട് പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ഹോട്ടലുകളിലേക്കുള്ള പാചകവാതക വിതരണം (വാണിജ്യസിലിണ്ടറുകളുടെ) നിയന്ത്രിച്ചിരുന്നെങ്കിൽ അത് പൂർണമായും നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. പല ഹോട്ടലുകൾക്ക് മുന്നിലും താൽക്കാലികമായി അടച്ചുവെന്ന ബോർഡ് പ്രത്യക്ഷപ്പെട്ട് തുടങ്ങി. ദിനംപ്രതി രണ്ടുമുതൽ 25 സിലിണ്ടറുകൾ വരെ ഉപയോഗിക്കുന്ന ഹോട്ടലുകളാണ് കേരളത്തിലുള്ളത്. ചില ഹോട്ടലുകളിൽ സിലിണ്ടറുകൾ സ്റ്റോക്കുള്ളതാണ്ഏക ആശ്രയമായിരിക്കുന്നത്. പാചകവാതക വിതരണം നടന്നില്ലെങ്കിൽ രണ്ടുമൂന്നുദിവസത്തിനുള്ളിൽ 80 ശതമാനം ഹോട്ടലുകളും പൂട്ടാൻ സാധ്യതയുണ്ട്. വിറക് അടുപ്പും ഹീറ്ററും ഒക്കെ ഉപയോഗിച്ച് ബദൽ സംവിധാനം കണ്ടെത്താൻ സംഘടന ഹോട്ടലുടമകൾക്ക് നിർദേശം നൽകിയതായും ജയപാൽ കൂട്ടിച്ചേർത്തു. നഗരപ്രദേശത്തെ ഹോട്ടലുകളെയാണ്ഗ്യാസ് സിലിണ്ടർ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടിയതായി വിവിധ ഹോട്ടൽ അസോസിയേഷനുകൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ ഗാർഹിക സിലിണ്ടറിനും ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."