ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെ 'യുടേണ്‍'; ആചാരം സംരക്ഷിക്കണം, സുപ്രിംകോടതിയില്‍ നിലപാട് തിരുത്തും
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടില്‍ മലക്കംമറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. മുന്‍ നിലപാടില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ തിരുത്തും.
ഇന്നു ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും ഇതു സംബന്ധിച്ച് ധാരണയായി. ഇന്ന് വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് എല്‍.ഡി.എഫിന്റെയും പാര്‍ട്ടിയുടേയും നിലപാട്.
യുവതീ പ്രവേശനത്തെ അനുകൂലിച്ച 2019ലെ നിലപാട് തിരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീരുമാനിച്ചിരുന്നു. ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പുതിയ നിലപാട്.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ മാര്‍ച്ച് 14 നകം നിലപാട് അറിയിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിശദവാദം ഏപ്രില്‍ 7 ന് തുടങ്ങും.
പ്രായഭേദമില്ലാതെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് യുവതികളെ പൊലിസ് അകമ്പടിയോടെ ശബരിമലയിലെത്തിച്ച സാഹചര്യവുമുണ്ടായി. പക്ഷേ, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കിയതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. 2018 സെപ്റ്റംബറില്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
ബെഞ്ചിലെ ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാര്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് അനുകൂലിച്ച് വിധിച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായിരുന്ന ഇന്ദുമല്‍ഹോത്ര എതിര്‍ത്താണ് വിധി പറഞ്ഞത്.
ഇതിനെതിരേ നിരവധി പേര്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചെങ്കിലും തന്ത്രി കണ്ഠരര് രാജീവരാണ് പ്രധാന ഹരജിക്കാരന്‍.
The Kerala government has indicated a shift in its stance on the women’s entry issue at Sabarimala Temple, telling the Supreme Court of India that temple traditions should be protected. The move signals a possible revision of the state’s earlier position in the ongoing legal proceedings related to the Sabarimala women’s entry case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."