കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപുതന്നെ ആദ്യഘട്ട പട്ടിക പൂർത്തിയാക്കി ഹൈക്കമാൻഡിന് സമർപ്പിച്ച ആത്മവിശ്വാസത്തിൽ രണ്ടാംഘട്ട സ്ഥാനാർഥി ചർച്ചകളിലേക്ക് ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കവേ കെ. സുധാകരൻ അതൃപ്തി പരസ്യമാക്കിയത് നേതൃത്വത്തെ വെട്ടിലാക്കി. സുധാകരന്റെ വികാരപരമായ ഫേസ്ബുക്ക് പോസ്റ്റും പിന്തുണച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും എങ്ങനെയെങ്കിലും സീറ്റ് തരപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടാണ്. സുധാകരന്റെ നീക്കങ്ങളെ കരുതലോടയാണ് നേതൃത്വം വീക്ഷിക്കുന്നത്. സുധാകരന്റെ സീറ്റിനെ ചൊല്ലി അസ്വാരസ്യം നീണ്ടാൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി രാഹുൽ ഗാന്ധി തന്നെ രംഗത്തിറങ്ങിയത്. സുധാകരന് സീറ്റ് നിഷേധിച്ചാൽ പാർട്ടിയിൽ വൻ പ്രതിഷേധം ഉണ്ടാവുമെന്ന സൂചനയാണ് ഇന്നലെ അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ നൽകിയത്.
പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമായിട്ടും അദ്ദേഹം നാട്ടിലേക്ക് തിരിച്ചത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചു. സുധാകരനെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാൻ നേതൃത്വം പലവട്ടം ശ്രമം നടത്തി. കണ്ണൂർ മണ്ഡലത്തിൽ സുധാകരൻ നിർദേശിക്കുന്ന ആളെ സ്ഥാനാർഥിയാക്കുമെന്നും നേതൃത്വം ഉറപ്പുകൊടുത്തു. അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളെ കൊണ്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കണ്ണൂർ സീറ്റിൽ കുറഞ്ഞ് ഒരു ഒത്തുതീർപ്പിലും തയാറല്ലെന്നായിരുന്നു സുധാകരന്റെ നിലപാട്.
കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് എന്തുകാരണത്താലാണോ സുധാകരനെ മാറ്റിയത് ആ കാരണങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നാണ് മുതിർന്ന നേതാക്കളുടെ വാദം. അതേസമയം അധ്യക്ഷപദവി ഒഴിയുമ്പോൾ നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആഗ്രഹം സുധാകരൻ പ്രകടിപ്പിച്ചിരുന്നെന്നും അക്കാര്യം ചില നേതാക്കൾ അംഗീകരിച്ചതായും അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ പറയുന്നു.
സുധാകരനെ ഒഴിവാക്കാൻ കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ചരടുവലിക്കുന്നുവെന്ന വികാരമാണ് സുധാകരൻ അനുകൂലികൾക്കുള്ളത്. കണ്ണൂരിൽ സി.പി.എമ്മിനെതിരേ പൊരുതി കോൺഗ്രസിനെ നയിച്ച സുധാകരനെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എല്ലാ ജില്ലകളിലും സ്വന്തമായി അനുയായിവൃന്ദത്തെ ഉണ്ടാക്കിയെടുക്കാൻ സുധാകരന് കഴിഞ്ഞിട്ടുണ്ട്. സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിനെതിരേ ഇവരെ രംഗത്തിറക്കി പ്രതിരോധിക്കാനാണ് സുധാകരന്റെ നീക്കം.
K Sudhakaran sparks controversy with a cryptic Facebook post, hinting at unhappiness over seat distribution. This comes as Delhi is abuzz with talks of second-phase candidates, putting the CPM leadership on the back foot
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."