ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം
ആലപ്പുഴ: സി.പി.എം വിട്ട മുൻ മന്ത്രി ജി. സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കും. സി.പി.എമ്മിൽ ഇടഞ്ഞു നിൽക്കുന്നവരും പുറത്ത് പോയവരുമായ നേതാക്കളെ ഉൾപ്പടെ കൂടെ നിർത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇത്തരക്കാരുമായി ആശയ വിനിമയവും സുധാകരൻ ആരംഭിച്ചിട്ടുണ്ട്. ചർച്ചകൾക്ക് ശേഷം വിപുലമായ കൺവൻഷൻ വിളിച്ച് ചേർത്ത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.
1994ൽ ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയതിനു പിന്നാലെ ജെ.എസ്.എസ് രൂപീകരിച്ചതാണ് സുധാകരന്റെ മുന്നിലെ മാതൃക. പിന്നീട് ഗൗരിയമ്മ യു.ഡി.എഫിനൊപ്പം ചേർന്നു. ഏഴു തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി അരൂരിൽനിന്നു വിജയിച്ച കെ.ആർ.ഗൗരിയമ്മ 1996 ൽ യു.ഡി.എഫ് സ്ഥാനാർഥിയായതോടെ മണ്ഡലം എൽ.ഡി.എഫിന് നഷ്ടമായി.
തുടർച്ചയായി അമ്പലപ്പുഴയിൽനിന്നു വിജയിച്ച ജി.സുധാകരൻ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയാൽ അമ്പലപ്പുഴയിൽ അരൂർ ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗൗരിയമ്മ പാർട്ടിക്ക് പുറത്തേക്കു വഴി തുറക്കുന്നതിനു ചുക്കാൻ പിടിച്ചതു അന്ന് സംസ്ഥാന സമിതിയംഗമായിരുന്ന ജി.സുധാകരനായിരുന്നുവെന്നതും ചരിത്രം.
ജി.സുധാകരന്റെ വരവോടെ പതിറ്റാണ്ടുകളായി വിജയിക്കുന്ന അമ്പലപ്പുഴ സീറ്റ് നഷ്ടമാകുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. കൂടാതെ കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലും സജിചെറിയാൻ മത്സരിക്കുന്ന ചെങ്ങന്നൂരും ജി.സുധാകരന്റെ പുറത്താകൽ ബാധിക്കുമോയെന്നും ഭയമുണ്ട്.
സുധാകരൻ സി.പി.എം വിട്ടതിന് പിന്നാലെ തന്നെ ജി.സുധാകരൻ അനുകൂലികൾ പലയിടത്തും രഹസ്യയോഗം ചേർന്നു തുടങ്ങിയിട്ടുണ്ട്. ചാരുംമൂട് ഏരിയ യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ- ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ അടക്കമുള്ള ഇരുപതോളം ആളുകൾ പങ്കെടുത്തു. എന്നാൽ സി.പി.എം നേതാക്കൾ വാർത്താകുറിപ്പിറക്കി ഇതു നിഷേധിച്ചിട്ടുണ്ട്.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ മുതൽ തന്നെ ജില്ലയിലെ പൊതുപരിപാടികളിൽ ജി.സുധാകരൻ സജീവമായിട്ടുണ്ട്. സഹോദരൻ ജി.ഭുവനേശ്വരന്റെ പേരിലുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തു. സമ്മാനദാനത്തിനാണ് സുധാകരൻ എത്തിയത്.
Former Kerala minister G Sudhakaran is set to launch a new party, targeting disgruntled CPM leaders and members. He's already in talks with potential allies and plans to hold a convention to finalize plans
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."