ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡല്‍ഹി: ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയെ വിമര്‍ശിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഹരജി ദുരുദ്ദേശ്യപരമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ബോര്‍ഡ് വ്യക്തമാക്കി. നയാ നരി ഫൗണ്ടേഷന്‍ നല്‍കിയ ഹരജി, ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിവേചനം കാണിക്കുന്നുവെന്ന് തെറ്റായി അവകാശപ്പെടുന്നതാണെന്ന് ബോര്‍ഡ് വക്താവ് എസ്.ക്യു.ആര്‍ ഇല്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹരജിയിലെ ആവശ്യങ്ങള്‍ മതവിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. വ്യക്തിനിയമങ്ങള്‍ ഭരണഘടനാപരമായ പരിശോധനയ്ക്ക് വിധേയമല്ലെന്ന് വ്യക്തമാക്കുന്ന ബോംബെ ഹൈക്കോടതിയുടെ 'സ്റ്റേറ്റ് ഓഫ് ബോംബെ വേഴ്‌സസ് നരസു അപ്പ മാലി' വിധിന്യായവും അദ്ദേഹം ഇതിന് ആധാരമായി ഉദ്ധരിച്ചു.
ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ ഒഴിവാക്കാനാവാത്ത മതപരമായ ആചാരമല്ലെന്ന വാദങ്ങളും അദ്ദേഹം തള്ളി. ഇസ്‌ലാമിക കുടുംബ നിയമങ്ങള്‍ ഖുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ (സുന്നത്ത്) നിന്നും ഉരുത്തിരിഞ്ഞതാണെന്നും അതിനാല്‍ മുസ്‌ലിംകള്‍ക്ക് അത് പിന്തുടരല്‍ നിര്‍ബന്ധമാണെന്നും ഇല്യാസ് വ്യക്തമാക്കി. വിഷയം ഏകീകൃത സിവില്‍കോഡിലൂടെ പരിഹരിക്കാമെന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തെയും ബോര്‍ഡ് ചോദ്യംചെയ്തു. നിർദേശക തത്വങ്ങള്‍ക്കു കീഴില്‍ പറയുന്ന ഭരണഘടനയുടെ 44ാം അനുച്ഛേദം ഒരു മാർഗനിർദേശക വ്യവസ്ഥ മാത്രമാണ്. മുസ്‌ലിംകളുടെ സമ്മതമില്ലാതെ അത് അടിച്ചേല്‍പ്പിക്കാനാവില്ല. ഇസ്‌ലാമിക പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുന്ന ഈ ഹരജി സുപ്രിംകോടതി തള്ളണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
The All India Muslim Personal Law Board condemns a petition in the Supreme Court seeking to scrap Islamic inheritance laws, calling it "mala fide" and a violation of constitutional rights. The board claims the petition falsely alleges Muslim women's rights are discriminated against [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."