മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ കേസ്: 500 രൂപയിൽ തുടങ്ങിയ പരിചയം പീഡനപരാതിയിൽ; ഗൂഢാലോചനയെന്ന് ഡോക്ടറുടെ ഭാര്യ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി ആസൂത്രിതമായ 'ഹണി ട്രാപ്പാണെന്ന' ഗുരുതര ആരോപണവുമായി ഡോക്ടറുടെ ഭാര്യ രംഗത്ത്. പണത്തിനും ഫ്ലാറ്റിനുമായി നടത്തിയ ചതിക്കെണിയാണ് പരാതിയെന്ന് ഡോ. സുനിൽകുമാറിന്റെ ഭാര്യ രേഖ വ്യക്തമാക്കി. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകിയതോടെ പൊലിസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്.
ഗൂഗിൾ പേ വഴി 500 രൂപ അയച്ചുനൽകിയതിലൂടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയും ഡോക്ടറും തമ്മിലുള്ള പരിചയം ആരംഭിച്ചത്. പിന്നീട് കുടുംബപ്രശ്നങ്ങൾ പറഞ്ഞ് ഇവർ കൂടുതൽ അടുക്കുകയായിരുന്നു.
പലപ്പോഴായി സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്ന യുവതി ഒരു ഘട്ടത്തിൽ ഭീഷണി മുഴക്കാൻ തുടങ്ങിയെന്ന് ഭാര്യ ആരോപിക്കുന്നു. ഡോക്ടറുടെ കുടുംബം പുതുതായി വാങ്ങുന്ന ഫ്ലാറ്റ് വേണമെന്നായിരുന്നു യുവതിയുടെ പ്രധാന ആവശ്യം.
ഫ്ലാറ്റ് നൽകാൻ വിസമ്മതിച്ചതോടെയാണ് ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്തെത്തിയത്. നേരത്തെ ഇവർക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. അന്ന് കൗൺസിലിംഗിലൂടെ പ്രശ്നം പരിഹരിച്ചതാണെങ്കിലും വീണ്ടും പീഡനാരോപണവുമായി വരുന്നത് ദുരുദ്ദേശപരമാണെന്നും രേഖ പറഞ്ഞു.
2023 സെപ്റ്റംബറിൽ പരിചയപ്പെട്ട ശേഷം വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. തന്നെ രണ്ടാം ഭാര്യയായി സ്വീകരിക്കാമെന്ന് ഡോക്ടർ ഉറപ്പുനൽകിയിരുന്നതായും ഇവർ ആരോപിക്കുന്നു.
നിലവിൽ മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗത്തിൽ യൂണിറ്റ് ചീഫായ ഡോ. സുനിൽകുമാർ ഇപ്പോൾ അവധിയിലാണ്. യുവതിക്കെതിരെ ഡോക്ടറും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. പീഡന പരാതിയെ നിയമപരമായി നേരിടുമെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. ഇരുപക്ഷത്തിന്റെയും പരാതികൾ പരിശോധിച്ച ശേഷം വരുംദിവസങ്ങളിൽ പൊലിസ് തുടർനടപടികൾ സ്വീകരിക്കും.
The former superintendent of Thiruvananthapuram Medical College, currently a Unit Chief in Neurosurgery, is facing sexual assault charges after a woman from Neyyattinkara filed a complaint alleging he exploited her with a marriage promise.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."