ഇൻഷൂറൻസ് ഇല്ലെങ്കിലും ഇനി സൗജന്യ ചികിത്സ ലഭിക്കും; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിസെപ്പ്, കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മറ്റുള്ള ഇൻഷൂറൻസുകൾ എന്നിവയിൽ ഉൾപ്പെടാത്ത മിസ്സിംഗ് മിഡിൽ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ കഴിഞ്ഞ ഒരു വർഷത്തോളമായി നടത്തിയ വിവിധ തലങ്ങളിലുള്ള ചർച്ചകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെയാണ് തുടർനടപടികൾ സ്വീകരിക്കാനായി ചുമതലപ്പെടുത്തിയത്. ഒരു ചികിത്സ പദ്ധതിയിലും അംഗമല്ലാത്ത കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമായിരിക്കും നൽകുക.
സംസ്ഥാനത്ത് കാസ്പ് പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സ പരിരക്ഷ നൽകുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം കാർഡുള്ളത്. കാസ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ ചികിത്സയും വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ അധിക ചികിത്സ ആനുകൂല്യവും പദ്ധതി നൽകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."