ഖാർഗ് ദ്വീപ്; ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രം
തെഹ്‌റാൻ: ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ യു.എസ് ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. തിരിച്ചടിയായി യു.എസ് നിയന്ത്രണത്തിലുള്ള മേഖലയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ഇറാനും ലക്ഷ്യമിടുമെന്നാണ് സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
ഇറാനിലെ ബുഷെഹർ തീരത്തുനിന്ന് 24 കി.മീ അകലെ ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ 'കിരീടരത്‌നം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിന് 8 കിലോമീറ്റർ നീളവും 4.5 കിലോമീറ്റർ വീതിയുമുണ്ട്. 8,000 ആളുകളാണ് ഈ ദ്വീപിൽ താമസം. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്.
വലിയ എണ്ണ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴക്കടൽ സൗകര്യം ഇവിടെയുണ്ട് . പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ വരെ കൈകാര്യം ചെയ്യാൻ ടെർമിനലുകൾക്ക് ശേഷിയുണ്ട്. വലിയ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി ഇവിടെ എത്തിച്ചാണ് സംസ്‌കരിക്കുന്നതും വിദേശത്തേക്ക് അയയ്ക്കുന്നതും. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ പ്രതിദിനം 11 ലക്ഷം മുതൽ 15 ലക്ഷം വരെ ബാരൽ എണ്ണ ഇറാൻ ഇവിടെനിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്.
എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. ഇറാന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസായ എണ്ണ വ്യാപാരത്തെ തകർക്കാൻ ഈ ദ്വീപിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ കഴിയും. രാജ്യത്തെ ഇത് സാമ്പത്തികമായി തളർത്തും.
സൈനികമായും ഖാർഗ് ദ്വീപ് ഇറാന് പ്രധാനപ്പെട്ടതാണ്. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. ഇറാന്റെ റവല്യൂഷനറി ഗാർഡ്‌സാണ് ദ്വീപിന് സുരക്ഷ ഒരുക്കുന്നത്. പോർച്ചുഗീസുകാരും ഡച്ചുകാരും മുമ്പ് ഈ ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇറാഖ് ഈ ദ്വീപ് ബോംബിട്ട് തകർക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.
1960കളിൽ യു.എസ് എണ്ണക്കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ഈ ദ്വീപിൽ എണ്ണ സംസ്‌കരണ സൗകര്യങ്ങൾ നിർമിച്ചത്. പിന്നീട് ഇതിനെ ഇറാൻ കൂടുതൽ പരിഷ്‌കരിച്ചു വിപുലപ്പെടുത്തി. ഇറാൻ എണ്ണയുടെ 91 ശതമാനവും വാങ്ങുന്നത് ചൈനയാണ്. അതിനാൽ ഇവിടെ ആക്രമണമുണ്ടാകുന്നത് ഏറ്റവും ബാധിക്കുന്ന വിദേശരാജ്യവും ചൈനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."