മാസപ്പടി കേസ്: വീണയെ വിളിപ്പിക്കും മുൻപ് പരമാവധി തെളിവ് ശേഖരിക്കാൻ ഇഡി; ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ നടപടികൾ ഊർജ്ജിതം
കൊച്ചി: പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ കരുതലോടെ മുന്നോട്ട് നീങ്ങാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). സമൻസ് അയച്ച് വീണ തൈക്കണ്ടിയേയും സിഎംആർഎൽ എംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിച്ചു ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം.
കേസിൽ ചോദ്യം ചെയ്യാനോ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുന്നതിനോ നിലവിൽ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എങ്കിലും, അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാൽ യാതൊരുവിധ വീഴ്ചകളും ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി, കേസ് ആദ്യം അന്വേഷിച്ച കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള എസ്.എഫ്.ഐ.ഒ (SFIO) ശേഖരിച്ച തെളിവുകൾ ഇഡി വിശദമായി പരിശോധിക്കും.
ഹൈക്കോടതിയിൽ നിന്ന് ഇഡിക്ക് ഗ്രീൻ സിഗ്നൽ
മാസപ്പടി കേസിലെ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ അന്വേഷണവുമായി മുന്നോട്ട് പോകാൻ ഇഡിക്ക് കോടതിയുടെ പൂർണ്ണ അനുമതി ലഭിച്ചു. അറസ്റ്റ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
അന്വേഷണം 2.78 കോടിയുടെ ഇടപാടിൽ
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ (2016 മുതൽ 2021 വരെ) മകൾ വീണയുടെ ഉടമസ്ഥതയിലുള്ള 'എക്സാലോജിക്' കമ്പനിക്ക്, സിഎംആർഎല്ലിൽ (CMRL) നിന്ന് യാതൊരുവിധ സേവനങ്ങളും നൽകാതെ 2 കോടി 78 ലക്ഷം രൂപ ലഭിച്ചെന്നാണ് കേസ്. ഈ സാമ്പത്തിക ഇടപാടിലെ അനധികൃത പണമിടപാടുകളെക്കുറിച്ചാണ് ഇഡി നിലവിൽ അന്വേഷിക്കുന്നത്. ഹൈക്കോടതി വിധി അനുകൂലമായതോടെ ഇനി ഏതു സമയത്തും ഇഡിക്ക് സമൻസ് അയക്കലും ചോദ്യം ചെയ്യലുമടക്കമുള്ള തുടർനടപടികളിലേക്ക് കടക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."