ഹോർമുസ് കടലിടുക്കിലെ സ്തംഭനം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കും; മുന്നറിയിപ്പുമായി സഊദി അറേബ്യ
ന്യൂയോർക്ക്/റിയാദ്: ഇറാൻ കൈയടക്കിവെച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങൾ ആഗോള വ്യാപാരത്തിനും ഊർജ്ജ സുരക്ഷയ്ക്കും കനത്ത ഭീഷണിയാണെന്ന് സഊദി അറേബ്യ. ഐക്യരാഷ്ട്രസഭയിലെ സഊദിയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽവാസിലാണ് സുരക്ഷാ കൗൺസിലിൽ സംസാരിക്കവേ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
ലോകത്തിന്റെ ഊർജ്ജ-വിതരണ ശൃംഖലയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ സ്തംഭനാവസ്ഥ ആഗോള സ്ഥിരതയെ തകർക്കുമെന്നും സഊദി പ്രതിനിധി ചൂണ്ടിക്കാട്ടി. സമുദ്ര നിയമങ്ങൾ കാറ്റിൽ പറത്തി അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടികളെ സഊദി ശക്തമായി അപലപിച്ചു. സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്നും സഊദി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ നേരിടാൻ പ്രത്യേക പ്രമേയം പാസാക്കുന്നതിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടതിൽ സഊദി കടുത്ത ഖേദം രേഖപ്പെടുത്തി. വിഷയം അതീവ ഗൗരവത്തോടെ കൗൺസിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് സഊദി പ്രതിനിധി ഓർമ്മിപ്പിച്ചു. അതേസമയം, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ നടത്തുന്ന സമാധാനപരമായ മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത സഊദി, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
'സമാധാനത്തിന് സംഭാഷണം അനിവാര്യം'
അഭൂതപൂർവമായ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുമ്പോൾ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നത് എക്കാലത്തേക്കാളും പ്രധാനമാണെന്ന് അൽവാസിൽ ചൂണ്ടിക്കാട്ടി. "സംഭാഷണവും നയതന്ത്രവുമാണ് സമാധാനം കൈവരിക്കാനുള്ള ഏക മാർഗം. എന്നാൽ പരമാധികാരത്തെ ബഹുമാനിക്കാനും ഭീഷണികളിൽ നിന്ന് വിട്ടുനിൽക്കാനും ഇറാൻ തയ്യാറാകണം," അദ്ദേഹം ആവശ്യപ്പെട്ടു.
saudi arabia warns that disruption in the strait of hormuz may trigger global economic shock, impacting oil supply, shipping routes, and energy markets. the alert underscores rising tensions and potential risks to international trade, fuel prices, and worldwide economic stability
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."