അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് വിട്ടുകൊടുക്കില്ല; വിദേശ സമ്മർദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് അനുര കുമാര ദിസനായകെ
കൊളംബോ:ശ്രീലങ്കൻ മണ്ണിൽ വിദേശ സൈനിക നീക്കങ്ങൾ അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി പ്രസിഡന്റ് അനുര കുമാര ദിസനായകെ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്കും ഇറാന്റെ യുദ്ധക്കപ്പലുകൾക്കും അനുമതി നിഷേധിച്ചതായി അദ്ദേഹം ലങ്കൻ പാർലമെന്റിൽ പ്രഖ്യാപിച്ചു.
ഭൗമരാഷ്ട്രീയ തർക്കങ്ങളിൽ പക്ഷം പിടിക്കാനില്ലെന്നും വിദേശ രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾക്കായി ശ്രീലങ്കൻ മണ്ണ് വിട്ടുകൊടുക്കില്ലെന്നും പ്രസിഡന്റ് അനുര കുമാര ദിസനായകെ. അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾക്ക് ലങ്കൻ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതായി അദ്ദേഹം പാർലമെന്റിനെ അറിയിച്ചു. അമേരിക്കൻ പ്രത്യേക പ്രതിനിധി സെർജിയോ ഗോറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ദിസനായകെ നിലപാട് വ്യക്തമാക്കിയത്.
അമേരിക്കൻ നീക്കം തടഞ്ഞു
ജിബൂട്ടിയിലെ സൈനിക താവളത്തിൽ നിന്നുള്ള രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങളാണ് ശ്രീലങ്കയിലെ മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയത്. മാർച്ച് 4, 8 തീയതികളിൽ ലാൻഡിംഗിന് അനുമതി ചോദിച്ചെങ്കിലും ലങ്ക അത് നിരാകരിക്കുകയായിരുന്നു.യുഎസ് വിമാനങ്ങളിൽ എട്ടോളം ആന്റി ഷിപ്പ് മിസൈലുകൾ ഉണ്ടായിരുന്നതായി പ്രസിഡന്റ് വെളിപ്പെടുത്തി.ഇത്തരം സൈനിക നീക്കങ്ങൾക്ക് അനുമതി നൽകുന്നത് ലങ്കയുടെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ അപേക്ഷയും നിരസിച്ചു
അമേരിക്കൻ വിമാനങ്ങൾക്ക് പിന്നാലെ ഇറാന്റെ മൂന്ന് യുദ്ധക്കപ്പലുകൾ ലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടിയിരുന്നു."മാർച്ച് 9 മുതൽ 13 വരെയാണ് ഇറാൻ സമയം ചോദിച്ചത്. ഇന്ത്യയിലെ നാവിക അഭ്യാസത്തിന് ശേഷം മടങ്ങുന്ന കപ്പലുകളായിരുന്നു ഇവ. എന്നാൽ ആർക്കും പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. അമേരിക്കയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഇറാന്റെ അപേക്ഷയും ഞങ്ങൾ തള്ളി." - ദിസനായകെ പറഞ്ഞു.
രണ്ട് വൻശക്തികൾക്കും അനുമതി നൽകാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ച പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ 225 അംഗ പാർലമെന്റ് കയ്യടികളോടെയാണ് സ്വീകരിച്ചത്.
സമാധാനപരമായ ഇന്ത്യൻ മഹാസമുദ്രം
തുറമുഖ സുരക്ഷ, വ്യാപാര ബന്ധം എന്നിവയിൽ ചർച്ചകൾക്ക് തയ്യാറാണെങ്കിലും സൈനിക താവളമായി ലങ്കയെ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് ലങ്ക ആഗ്രഹിക്കുന്നതെന്നും വിദേശ സമ്മർദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ദിസനായകെ ആവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."