'ഇറാനെ തടയാൻ ഒന്നിക്കുക, യുദ്ധത്തിൽ പങ്കുചേരാൻ സമയമായി'; യൂറോപ്യൻ രാജ്യങ്ങളെ ക്ഷണിച്ച് നെതന്യാഹു
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ തങ്ങൾക്കൊപ്പം ചേരാൻ യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപായ ഡീഗോ ഗാർഷ്യയിലെ ബ്രിട്ടീഷ്-യുഎസ് സംയുക്ത സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിന്റെ ഈ അഭ്യർത്ഥന. ഇറാന്റെ ആക്രമണമുണ്ടായ ഇസ്റാഈലിലെ ആരദ് പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്പിനും ഭീഷണി
ഏകദേശം 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത് നിസ്സാരമായി കാണാനാവില്ലെന്ന് നെതന്യാഹു പറഞ്ഞു. "അവർക്ക് ഇപ്പോൾ യൂറോപ്പിന്റെ ഉള്ളിലേക്ക് വരെ എത്താനുള്ള പ്രഹരശേഷിയുണ്ട്. ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്താനാണ് ഇറാന്റെ നീക്കം. അന്താരാഷ്ട്ര സമുദ്രപാതകളും ഊർജ്ജ വിതരണ ശൃംഖലയും തടയാൻ അവർ ശ്രമിക്കുന്നു. ലോകനേതാക്കൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്," അദ്ദേഹം വ്യക്തമാക്കി.
സഖ്യം വിപുലീകരിക്കുന്നു
ഇറാനെതിരായ നീക്കത്തിൽ ചില രാജ്യങ്ങൾ ഇതിനോടകം തന്നെ പങ്കുചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നാറ്റോ സഖ്യരാജ്യങ്ങളോടും യൂറോപ്പിനോടും യുദ്ധത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഡീഗോ ഗാർഷ്യയുടെ തന്ത്രപരമായ പ്രാധാന്യം
ഇറാനിൽ നിന്ന് 4000 കിലോമീറ്ററിലധികം അകലെയാണ് ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഡീഗോ ഗാർഷ്യ ദ്വീപ്. മിസൈൽ ദൂരപരിധി 2000 കിലോമീറ്ററായി പരിമിതപ്പെടുത്തിയെന്ന ഇറാന്റെ അവകാശവാദങ്ങളെ തകർക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം. ആഫ്രിക്ക, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങളെ ഏകോപിപ്പിക്കാൻ അമേരിക്ക ഉപയോഗിക്കുന്ന പ്രധാന താവളമാണിത്. ഇവിടെയുണ്ടായ ആക്രമണം ലോകശക്തികളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."