സഭയിലെ 'അരനൂറ്റാണ്ട്' റെക്കോർഡുകൾ: ഒരേ മണ്ഡലത്തിൽ നിന്ന് 12 തവണ ജയിച്ച ഉമ്മൻചാണ്ടിയും, പരാജയമറിയാത്ത കെ.എം. മാണിയും; കേരള രാഷ്ട്രീയത്തിലെ അപൂർവ്വ നേട്ടങ്ങൾ
മലപ്പുറം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ചില തെരഞ്ഞെടുപ്പ് റെക്കോഡുകൾ ചരിത്രമുദ്രകൾ കൂടിയാണ്. പതിറ്റാണ്ടുകാലം ജനവിധി തേടുക, നിയമസഭയിൽ തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല. പത്തും അതിലേറെയും തവണ മത്സരരംഗത്തുണ്ടായിരുന്ന മുന്നണികളിലെ പ്രമുഖ നേതാക്കൾ ചരിത്രം കുറിച്ചവരാണ്.
നിയമസഭയിൽ കൂടുതൽ കാലം അംഗമായിരുന്ന വ്യക്തിക്കുള്ള റെക്കോഡ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. 1970 മുതൽ 2021 വരെ 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പുതുപ്പള്ളിയിൽ നിന്നാണ് വിജയിച്ചത്. ഒരേ മണ്ഡലത്തിൽ നിന്ന് അരനൂറ്റാണ്ടിലേറെക്കാലം വിജയിച്ച അദ്ദേഹം കൂടുതൽ കാലം നിയമസഭാ സമാജികനെന്ന ഖ്യാതിയും സ്വന്തമാക്കി.
കേരള കോൺഗ്രസ് നേതാവ് കെ.എം മാണി 13 തവണയാണ് പാലായിൽ നിന്ന് വിജയിച്ചത്. 1965ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ അദ്ദേഹം വിജയിച്ചിരുന്നു. തുടർന്നങ്ങോട്ട് 2016 വരേ മികച്ച വിജയം നേടി. കൂടുതൽ കാലം മന്ത്രിയായി കൂടുതൽ ബജറ്റുകൾ (13 തവണ) അവതരിപ്പിച്ച ധനമന്ത്രി എന്നതും അദ്ദേഹത്തിന്റെ സവിശേഷമായ റെക്കോഡാണ്. കരുത്തുറ്റ വനിതാ സനിധ്യമായിരുന്ന കെ.ആർ. ഗൗരിയമ്മ 17 തവണയാണ് മത്സരിച്ചത്. 13 തവണ വിജയിച്ച് ചരിത്രം കുറിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പത്തുതവണ മത്സരിച്ചതിൽ ഏഴു തവണ വിജയിച്ചു. 1965ൽ അമ്പലപ്പുഴയിൽ കന്നിയങ്കത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് 10 തവണ മത്സരിച്ചു. ഏഴ് തവണയും നിലമ്പൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. 1977ലായിരുന്നു ആദ്യ വിജയം. മുൻ വനം മന്ത്രി കെ.പി. വിശ്വനാഥൻ 10 തവണ മത്സരിച്ചതിൽ ആറ് തവണ വിജയിച്ചു.
1970ൽ കുന്നംകുളം മണ്ഡലത്തിൽ ആദ്യമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോൺഗ്രസ് നേതാവായ പി.ജെ. ജോസഫ് 11 തവണ മത്സരിച്ചു. 10 തവണയും തൊടുപുഴയിൽ നിന്ന് വിജയിച്ചു. 1991ൽ മാത്രം പരാജയം രുചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."