ഒരു പരാജയത്തിൽ തുടങ്ങിയ 36 വർഷത്തെ ഭയം! അർജന്റീനൻ പ്രസിഡന്റ് നേരിട്ടെത്തി ലോകകപ്പ് ഫൈനൽ കാണാൻ മടിക്കുന്ന 'മുഫ' പേടി
ബ്യൂണസ് അയേഴ്‌സ്: അർജന്റീനയും സ്പെയിനും തമ്മിൽ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ പോരാട്ടം നേരിട്ട് കാണാൻ താൻ സ്റ്റേഡിയത്തിൽ ഉണ്ടാകില്ലെന്ന് അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലേയ് വ്യക്തമാക്കി. ടീമിന് നിർഭാഗ്യം വരാതിരിക്കാനുള്ള അന്ധവിശ്വാസപരമായ (കാബാലകൾ) കാരണങ്ങളാലാണ് യുഎസിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന് താൻ പോകാത്തതെന്ന് അദ്ദേഹം റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തി. പകരം, അർജന്റീനയുടെ കഴിഞ്ഞ ഏഴ് വിജയങ്ങളും താൻ കണ്ട തന്റെ ഔദ്യോഗിക വസതിയായ ഒലിവോസിൽ ഇരുന്ന് തന്നെയാകും ഫൈനലും കാണുക.
തന്റെ അടുത്ത സുഹൃത്തായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എന്നിവർക്കൊപ്പം ന്യൂജേഴ്‌സിയിലെ വിഐപി ബോക്സിലിരുന്ന് മത്സരം കാണാൻ മിലേയ്ക്ക് പരക്കെ ക്ഷണം ഉണ്ടായിരുന്നു. എന്നാൽ ഇതൊരു ഭീഷണിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മിലേയ് "ഒരു വഴിയുമില്ല" എന്ന് പ്രതികരിക്കുകയായിരുന്നു.
'ആ ജാക്കറ്റ് ഊരിയപ്പോൾ അവർ ഗോൾ അടിച്ചു'
അർജന്റീനക്കാരുടെ പരമ്പരാഗത ഭാഗ്യവിശ്വാസമായ 'കാബാല'യിൽ (Cábalas) തനിക്കുള്ള വലിയ ആചാരത്തെക്കുറിച്ചും മിലേയ് മനസ്സ് തുറന്നു. "വസതിയിൽ നല്ല തണുപ്പാണെങ്കിലും ഞാൻ ഹീറ്റർ ഓൺ ചെയ്യാറില്ല. പകരം എണ്ണക്കമ്പനിയുടെ ലോഗോ പതിച്ച എന്റെ പഴയ കട്ടിയുള്ള ജാക്കറ്റാണ് ധരിക്കാറുള്ളത്. സ്വിറ്റ്സർലൻഡുമായുള്ള മത്സര ദിവസം എനിക്ക് ഭയങ്കരമായി ചൂട് എടുത്തപ്പോൾ ഞാൻ ആ ജാക്കറ്റ് ഊരിമാറ്റി. കൃത്യം ആ നിമിഷത്തിൽ അവർ ഒരു ഗോൾ നേടി. ഉടൻ തന്നെ ഞാൻ ജാക്കറ്റ് തിരികെ ധരിച്ചു, പിന്നീട് അത് ഊരിയിട്ടില്ല" - മിലേയ് പറഞ്ഞു. ഫൈനലിലും ഇതേ ജാക്കറ്റ് ധരിച്ചാകും താൻ കളികാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് അർജന്റീനക്കാരുടെ 'കാബാലകൾ'?
ലാറ്റിൻ അമേരിക്കയിൽ, പ്രത്യേകിച്ച് അർജന്റീനയിൽ 'കാബാലകൾ' അഥവാ ഭാഗ്യം കൊണ്ടുവരുന്ന ആചാരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ടീം തുടർച്ചയായി ജയിക്കുകയാണെങ്കിൽ ആരാധകർ അതേ ദിനചര്യകൾ കർശനമായി പാലിക്കും. ലോകകപ്പ് തീരും വരെ ജേഴ്സി കഴുകാത്തവർ, കളി നടക്കുമ്പോൾ കൃത്യമായി ഒരേ സീറ്റിൽ മാത്രം ഇരിക്കുന്നവർ, എതിർ ടീമിന് നിർഭാഗ്യം വരാൻ കളിക്കാരുടെ പേരെഴുതിയ പേപ്പർ ഫ്രീസറിൽ വെക്കുന്നവർ തുടങ്ങി വലിയൊരു അന്ധവിശ്വാസ ലോകം ഫുട്ബോളുമായി ബന്ധപ്പെട്ട് അർജന്റീനയിലുണ്ട്. ഇത്തവണ ഈജിപ്തിനെതിരെ അർജന്റീന ഗോൾ നേടാൻ തുടങ്ങിയപ്പോൾ മുതൽ ബൈബിൾ വായന തുടങ്ങിയ ഒരു കൂട്ടം ആരാധകരുടെ വീഡിയോയും വൈറലായിരുന്നു.
1990-ൽ തുടങ്ങിയ 'മുഫ' പേടി അർജന്റീന പ്രസിഡന്റുമാർ ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ മടിക്കുന്നതിന് പിന്നിൽ 1990 മുതൽ നിലനിൽക്കുന്ന ഒരു ശാപക്കഥയുണ്ട്. 1990 ഇറ്റലി ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് അന്നത്തെ അർജന്റീന പ്രസിഡന്റ് കാർലോസ് മെനെം ടീം അംഗങ്ങളെ സന്ദർശിച്ചിരുന്നു. എന്നാൽ ആ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കാമറൂണിനോട് അട്ടിമറി തോൽവി ഏറ്റുവാങ്ങി. ഇതോടെ മെനെമിനെ ആരാധകർ 'മുഫ' (Mufa - നിർഭാഗ്യം കൊണ്ടുവരുന്നയാൾ) എന്ന് വിളിച്ചു. അതിനുശേഷം ഒരു അർജന്റീന പ്രസിഡന്റും ടീമിന്റെ പ്രധാന മത്സരങ്ങൾ സ്റ്റേഡിയത്തിൽ പോയി കാണാറില്ല. തന്റെ സാന്നിധ്യം മെസ്സിക്കും സംഘത്തിനും ശാപമാകരുത് എന്ന് കരുതി തന്നെയാണ് മിലേയും യുഎസിലേക്ക് വിമാനം കയറാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."