സ്പെയിൻ ജേഴ്സിയിൽ കളിക്കേണ്ടിയിരുന്ന മെസ്സിയെ അർജന്റീന സ്വന്തമാക്കിയ കഥ; ഒരു ഫോൺ കോളും വിഎച്ച്എസ് ടേപ്പും മാറ്റിയെഴുതിയ ഫുട്ബോൾ ചരിത്രം; In-Depth Story
ബ്യൂണസ് ഐറിസ്: ലയണൽ മെസ്സി എന്ന ഫുട്ബോൾ ഇതിഹാസം തന്റെ കരിയറിലെ മൂന്നാമത്തെ ലോകകപ്പ് ഫൈനലിന് അർജന്റീനൻ ജേഴ്സിയിൽ ഒരുങ്ങുകയാണ്. 2014-ലും 2022-ലും അർജന്റീനയെ ഫൈനലിലെത്തിക്കുകയും, ഖത്തറിൽ കനകകിരീടം ചൂടിക്കുകയും ചെയ്ത മെസ്സി, 2026-ൽ സ്പെയിനെതിരെ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലാണ്. എന്നാൽ, ഒരുപക്ഷേ ചരിത്രം മറ്റൊന്നായിരുന്നെങ്കിൽ മെസ്സി ഇന്ന് സ്പാനിഷ് ജേഴ്സിയിലാകും അർജന്റീനയ്ക്കെതിരെ കളിക്കുക! 2008 മുതൽ 2012 വരെയുള്ള സ്പെയിന്റെ സുവർണ്ണ കാലഘട്ടത്തിൽ സാവിക്കും ഇനിയേസ്റ്റയ്ക്കുമൊപ്പം മെസ്സിയും ഉണ്ടായേനെ. സ്പെയിന്റെ കൈകളിൽ നിന്ന് ഒരു പഴയ വിഎച്ച്എസ് (VHS) ടേപ്പിലൂടെ അർജന്റീന മെസ്സിയെ റാഞ്ചിയ കഥ ഫുട്ബോൾ ലോകത്തെ ഏറ്റവും ആകാംഷഭരിതമായ അധ്യായമാണ്.
ഹോട്ടൽ മുറിയിലെത്തിയ ആ ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോ
13-ാം വയസ്സിൽ ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ എത്തിയ മെസ്സിക്ക് സ്പെയിൻ പൗരത്വം നൽകി തങ്ങളുടെ ദേശീയ ടീമിലെത്തിക്കാൻ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ശ്രമം തുടങ്ങിയിരുന്നു. അക്കാലത്ത് അർജന്റീനയിൽ മെസ്സി അത്ര പ്രശസ്തനായിരുന്നില്ല. 2002-ൽ അന്നത്തെ അർജന്റീനൻ പരിശീലകൻ മാർസെലോ ബീൽസയും സഹായി ക്ലോഡിയോ വിവാസും താരങ്ങളെ നിരീക്ഷിക്കാൻ ബാഴ്സലോണയിൽ എത്തിയപ്പോഴാണ് കഥ മാറുന്നത്.
മെസ്സിയുടെ ആദ്യകാല പ്രതിനിധിയായിരുന്ന ഹൊറാസിയോ ഗാഗിയോലി, മെസ്സിയുടെ പിതാവ് ജോർജിന്റെ ആവശ്യപ്രകാരം ബാഴ്സ ടിവിയിൽ നിന്ന് ഒപ്പിച്ചു നൽകിയ മെസ്സിയുടെ ഡ്രിബ്ലിങ് ദൃശ്യങ്ങളടങ്ങിയ ഒരു വിഎച്ച്എസ് ടേപ്പുമായി അവർ താമസിച്ചിരുന്ന ഹോട്ടലിലെത്തി.
"ടേപ്പിൽ നീളമുള്ള മുടിയുള്ള ഒരു കൊച്ചുകുട്ടി ബാഴ്സ ഷർട്ട് ധരിച്ച് എതിരാളികളെ അനായാസം വെട്ടിച്ച് മുന്നേറുന്ന ദൃശ്യങ്ങളായിരുന്നു. ഞാൻ അത് കോച്ച് ബീൽസയെ കാണിച്ചു. ഫാസ്റ്റ് ഫോർവേഡ് ചെയ്യാതെ സാധാരണ വേഗതയിൽ പ്ലേ ചെയ്യാൻ ബീൽസ പറഞ്ഞു. ഞാൻ പ്ലേ അമർത്തിയപ്പോൾ അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു, 'ഈ കുട്ടി അവിശ്വസനീയമാണ്!'"എന്ന് ക്ലോഡിയോ വിവാസ് ഓർക്കുന്നു.
ഉറക്കം നഷ്ടപ്പെടുത്തിയ സ്പാനിഷ് ഷെഫിന്റെ വാക്കുകൾ
എന്നാൽ ഈ ടേപ്പ് അർജന്റീനയുടെ യൂത്ത് ടീം പരിശീലകൻ ഹ്യൂഗോ ടോകാലിയുടെ കൈകളിൽ എത്തുമ്പോഴേക്കും 2003-ലെ അണ്ടർ 17 ലോകകപ്പ് അടുത്തിരുന്നു. അതുകൊണ്ട് മെസ്സിയെ പെട്ടെന്ന് ടീമിലേക്ക് വിളിക്കാൻ അദ്ദേഹം തയ്യാറായില്ല. ആ ടൂർണമെന്റിന്റെ സെമിയിൽ അർജന്റീന സ്പെയിനോട് 2-3 ന് തോറ്റു.
മത്സരശേഷം സ്പാനിഷ് ടീമിന്റെ ഷെഫ് ടോകാലിയോട് പറഞ്ഞ വാക്കുകളാണ് ചരിത്രം മാറ്റിയെഴുതിയത്. "ടോക്കലി, ബാഴ്സലോണയിലുള്ള ആ കുട്ടിയെ (മെസ്സിയെ) നിന്റെ ടീമിൽ എടുത്തിരുന്നെങ്കിൽ നീയിപ്പോൾ ചാമ്പ്യന്മാരായേനെ." ഈ വാക്കുകൾ ഒരു കഠാര പോലെയാണ് തന്റെ നെഞ്ചിൽ പതിച്ചതെന്ന് ടോകാലി പറയുന്നു. അന്ന് രാത്രി ഉറങ്ങാൻ കഴിയാതിരുന്ന ടോകാലി, അടുത്ത ദിവസം തന്നെ എഎഫ്എ (AFA) തലവൻ ഗ്രോണ്ടോണയുമായി ബന്ധപ്പെട്ട് മെസ്സിയെ അടിയന്തിരമായി അർജന്റീനൻ ജേഴ്സിണിയിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
പരാഗ്വേയ്ക്കെതിരായ ആ വിചിത്രമായ അരങ്ങേറ്റം
സ്പെയിൻ മെസ്സിയെ കൊണ്ടുപോകാതിരിക്കാൻ ഫിഫയുടെ ഔദ്യോഗിക മത്സര റിപ്പോർട്ടിൽ മെസ്സി അർജന്റീനയ്ക്കായി കളിച്ചു എന്ന് രേഖപ്പെടുത്തണമായിരുന്നു. ഇതിനായി അർജന്റീന അടിയന്തിരമായി പരാഗ്വേയ്ക്കെതിരെ ഒരു സൗഹൃദ മത്സരം സംഘടിപ്പിച്ചു. കളി നിയന്ത്രിക്കാൻ ഫിഫ ഫോം പോലുമില്ലാതിരുന്ന അർജന്റീനൻ റഫറി ഗബ്രിൽ ബ്രസെനാസിനെയാണ് ചുമതലപ്പെടുത്തിയത്.
"ഒരു കൊച്ചുകുട്ടി രണ്ടാം പകുതിയിൽ വരുമെന്ന് അവർ എന്നോട് പറഞ്ഞിരുന്നു. അവൻ കളിക്കളത്തിൽ വന്ന് എന്റെ അരികിലൂടെ മിന്നൽ വേഗത്തിൽ കുതിച്ചുപാഞ്ഞു. ഗോൾകീപ്പറെയും വെട്ടിച്ച് അവൻ ഗോൾ നേടുന്നത് കണ്ട് ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ടു നിന്നുപോയി" റഫറി ബ്രസെനാസ് ഓർക്കുന്നു.
'എനിക്ക് അർജന്റീനയ്ക്ക് വേണ്ടി മാത്രം കളിച്ചാൽ മതി'
സ്പെയിൻ ടീമിനായി കളിക്കാൻ പലരും നിർബന്ധിച്ചപ്പോഴും മെസ്സിയുടെ മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തനിക്ക് അർജന്റീനയ്ക്കും ബാഴ്സലോണയ്ക്കും വേണ്ടി മാത്രം കളിച്ചാൽ മതിയെന്ന് മെസ്സി ഉറപ്പിച്ചു പറഞ്ഞു.
തനിക്ക് ഫുട്ബോൾ വിലാസവും ജീവിതവും നൽകിയ സ്പെയിനോട് മെസ്സിക്ക് എന്നും ബഹുമാനമുണ്ട്. 2010-ൽ ലോക ചാമ്പ്യന്മാരായ സ്പെയിനെ ബ്യൂണസ് ഐറിസിൽ നടന്ന മത്സരത്തിൽ ഇനിയേസ്റ്റയെ സാക്ഷിയാക്കി ഒന്നിനെതിരെ നാല് ഗോളുകൾക്ക് മെസ്സിയും സംഘവും തകർത്തിരുന്നു. ബാഴ്സയിലെ തന്റെ പ്രിയ സുഹൃത്ത് പെപ്പെ റെയ്നയ്ക്ക് മുകളിലൂടെ മെസ്സി പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ച ആ മത്സരം സ്പെയിനെതിരെ ലിയോ കളിച്ച അവസാന മത്സരമായിരുന്നു.
വർഷങ്ങൾക്കിപ്പുറം, 2026 ലോകകപ്പിന്റെ ഫൈനൽ വേദിയിൽ സ്പെയിൻ വീണ്ടും മുന്നിലെത്തുമ്പോൾ, ഒരു വിഎച്ച്എസ് ടേപ്പിൽ തുടങ്ങി അർജന്റീനയുടെ രക്ഷകനായി മാറിയ ലയണൽ മെസ്സിയുടെ ജാതകം പൂർണ്ണമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."