സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; യുവനടിയുടെ പീഡനപരാതിയിലാണ് പൊലിസ് നടപടി
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക പീഡനക്കേസിൽ പൊലിസ് അറസ്റ്റ് ചെയ്തു. നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയായ യുവനടി നൽകിയ പരാതിയിലാണ് നടപടി. ഇടുക്കി എസ്.പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പൊലിസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻ തന്നെ കൊച്ചി പൊലിസിന് കൈമാറും.
പരാതിക്ക് പിന്നിൽ ലൊക്കേഷനിലെ ദുരനുഭവം
നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും (SIT) താരം പരാതി നൽകിയിരുന്നു. രണ്ട് ദിവസം മുൻപ് വനിതാ പൊലിസ് സ്റ്റേഷനിൽ വെച്ച് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യമൊഴിയും (164) നൽകി. നടിയുടെ മൊഴിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റിലേക്ക് നീങ്ങാൻ പൊലിസ് തീരുമാനിച്ചത്.
അതീവ രഹസ്യമായി പൊലിസ് നീക്കം
കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് പൊലിസ് കൈകാര്യം ചെയ്തത്. കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയ പരാതിയിൽ ഉന്നതതല നിർദ്ദേശപ്രകാരമാണ് അന്വേഷണം നടന്നത്. ഇടുക്കിയിൽ ലൊക്കേഷനിലുണ്ടായിരുന്ന രഞ്ജിത്തിനെ പൊലിസ് നിരീക്ഷിച്ചു വരികയായിരുന്നു. യാത്രയ്ക്കിടെ വാഹനം തടഞ്ഞാണ് ഇടുക്കി പൊലിസ് സഹായത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ സാഹചര്യത്തിൽ പ്രമുഖ സംവിധായകന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ-സിനിമാ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. രഞ്ജിത്തിനെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."