എൽ.ഡി.എഫ് ഭരണത്തിൽ വ്യവസായമേഖല തകർന്നു; യു.ഡി.എഫിനായി വ്യവസായികളുടെ പ്രചാരണം
തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരണമെന്നാവശ്യപ്പെട്ട് ചെറുകിട വ്യവസായ സംരംഭകരുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണം. എൽ.ഡി.എഫ് ഭരണകാലത്ത് വ്യവസായികളും തൊഴിലാളികളും അനുഭവിച്ച ബുദ്ധിമുട്ടുകൾ ജനങ്ങളിലെത്തിക്കാൻ കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ ആണ് രംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നാല് മുതൽ ഏഴ് വരെ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് വ്യവസായ സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് ഇവർ കാംപയിൻ നടത്തുന്നത്. ഇടത് സർക്കാരിന്റെ കാലത്തെ വ്യവസായ തകർച്ച, ഉദ്യോഗസ്ഥ പീഡനം, എക്സിബിഷനുകളുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾ, വ്യവസായ ഭൂമി ബിനാമി പേരിൽ കൈക്കലാക്കൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് അഭ്യർഥിക്കുന്നത്.
ഇടതുപക്ഷ ട്രേഡ് യൂനിയനുകളുടെ മർദനവും നോക്കുകൂലിയും കാരണം കേരളത്തിലെ ഒട്ടേറെ വ്യവസായങ്ങൾ പൂട്ടിപ്പോകുകയോ അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടിവന്ന ദുരവസ്ഥ വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വ്യവസായ സൗഹൃദ അന്തരീക്ഷവും ഇപ്പോഴത്തെ ദുരിതങ്ങളും താരതമ്യം ചെയ്യുന്ന ബുക്ക്‌ലെറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ നാലര ലക്ഷത്തോളം വരുന്ന ചെറുകിട വ്യവസായികളും അവരുടെ കുടുംബാംഗങ്ങളും ഇത്തവണ യു.ഡി.എഫിന് മാത്രമേ വോട്ട് ചെയ്യൂവെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി അഫ്സൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."