എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ; എൻസിപിയിൽ ഭിന്നത രൂക്ഷം, കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ തനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് മുൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ. തിരുത്തേണ്ട സമയങ്ങളിൽ തിരുത്താനായില്ലെന്നും പരാജയത്തിന്റെ കുറ്റം ആരുടെയെങ്കിലും തലയിൽ മാത്രം കെട്ടിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഈ പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയോ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് വ്യക്തമാക്കിയ ശശീന്ദ്രൻ, എൻസിപി പിളരില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. മുട്ടിൽ മരംമുറി കേസിൽ ബാഹ്യമായ ഇടപെടലുകൾക്ക് ശ്രമം നടന്നിരുന്നുവെന്നും, എന്നാൽ താൻ അതിന് വഴങ്ങാതിരുന്നതുകൊണ്ട് ചിലർക്ക് തന്നോട് വിരോധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസ് തുടക്കം മുതൽ തന്നെ ക്രൈം ബ്രാഞ്ചിന് വിട്ട് കൃത്യമായ അന്വേഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പാർട്ടിയുടെ മുന്നോട്ടുപോക്ക് ചർച്ച ചെയ്യാനുമായി എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. എൻഡിഎ മുന്നണിയിൽ തുടരണമെന്ന പിസി ചാക്കോ വിഭാഗത്തിന്റെ നിലപാടിനെതിരെ പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കണമെന്നാണ് എ.കെ ശശീന്ദ്രൻ അനുകൂലികളുടെ നിലപാട്. ഇതിന് കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ അറിയിച്ചേക്കുമെന്നാണ് സൂചന.
സിറ്റിങ് സീറ്റായ എലത്തൂരിലെ തോൽവിയും ഇന്നത്തെ യോഗത്തിൽ പ്രധാന ചർച്ചയാകും. എ. കെ ശശീന്ദ്രൻ വാശിപിടിച്ച് സീറ്റിൽ വീണ്ടും മത്സരിച്ചതാണ് തോൽവിക്ക് കാരണമെന്നാണ് ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ നിലപാട്. പുതിയ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗം പാർട്ടിയിൽ കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചേക്കും.
Former Kerala Forest Minister and NCP leader A.K. Saseendran has admitted to organizational lapses regarding the party's recent election defeat in the Elathur constituency. This admission has intensified internal conflicts within the Nationalist Congress Party (NCP).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."