നടപടിയെടുത്താൽ പൊട്ടിത്തെറി; പ്രതിസന്ധിയിൽ കണ്ണൂരിലെ നേതൃത്വം
കണ്ണൂർ: തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട തളിപ്പറമ്പും പയ്യന്നൂരും സി.പി.എമ്മിന് പ്രതിസന്ധിയാകുന്നു. വിമതർ ജയിച്ച രണ്ടിടത്തും ആഭ്യന്തര അച്ചടക്ക ലംഘനം കണ്ടില്ലെന്ന് നടിച്ചാൽ പാർട്ടിയുടെ അടിത്തറ നഷ്ടപ്പെടും, നടപടിക്ക് മുതിർന്നാൽ സംഘടനയിൽ പൊട്ടിത്തെറി. പയ്യന്നൂർ, തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗങ്ങൾ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി. തോൽവി വിലയിരുത്താൻ ചേർന്ന പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം രൂക്ഷമായ വാക്കേറ്റത്തിലവസാനിച്ചു.
പാർട്ടി വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി. കുഞ്ഞികൃഷ്ണന് വോട്ട് ചോർത്തി നൽകിയത് സ്വന്തം നേതാക്കൾ തന്നെയാണെന്ന് അംഗങ്ങൾ ആരോപിച്ചു. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇതിൽ പങ്കാളിയാണെന്നതിന് തെളിവ് ചൂണ്ടിക്കാട്ടിയതോടെ യോഗം കൂടുതൽ കലുഷിതമായി. നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും കുഞ്ഞികൃഷ്ണനെ സഹായിക്കുകയും, രാത്രി കാലങ്ങളിൽ രഹസ്യ പ്രചാരണം നടത്തുകയും ചെയ്‌തെന്ന് ആരോപണമുണ്ട്.
കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുന്നതിന് പകരം അദ്ദേഹത്തെ അപമാനിക്കുകയും വിലകുറച്ചു കാണുകയും ചെയ്തുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പുറത്തുവരില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ സൂചന അമർഷം ആളിക്കത്തിച്ചുവെന്നായിരുന്നു യോഗത്തിലെ വിലയിരുത്തൽ.
അതേസമയം ഉൾക്കൊള്ളാൻ ഏറ്റവും വിഷമകരമായ പ്രതിസന്ധി കാത്തിരിക്കുന്നത് തളിപ്പറമ്പിലാണ്. പാർട്ടിക്കെതിരേ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ടി.കെ ഗോവിന്ദൻ ഇനി ആ മണ്ഡലത്തിന്റെ എം.എൽ.എ ആണ്. ഗോവിന്ദനോട് ശത്രുത മനോഭാവം കാണിക്കുന്നത് ആത്മഹത്യാപരമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
തളിപ്പറമ്പിൽ സി.പി.എമ്മിന് എം.പി.യോ എം.എൽ.എയോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ ഇല്ല. പരിയാരം, കുറുമാത്തൂർ, മയ്യിൽ, കുറ്റിയാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകളും ആന്തൂർ നഗരസഭയും മാത്രമാണ് കൈവശമുള്ളത്. ഈ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന ഫണ്ടും പദ്ധതിയും ലഭ്യമാക്കണമെങ്കിൽ എം.എൽ.എ.യുടെ സഹകരണം ആവശ്യമാണ്. ടി.കെ ഗോവിന്ദൻ ഇവിടങ്ങളിലെ ജനപ്രതിനിധികളോട് പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത വിയോജിപ്പില്ലാതെ ഗോവിന്ദനെ മുന്നോട്ടു പോകാൻ അനുവദിക്കുന്ന നിലപാടായിരിക്കും സി.പി.എം സ്വീകരിക്കുകയെന്നാണ് സൂചന.
The Kannur leadership of the political party is currently facing a major dilemma. They are under pressure to take disciplinary action regarding an internal issue, but doing so could trigger a massive backlash or an "explosion" within the party ranks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."