നാളെ ബൂത്തിൽ ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ ഹൃദയമിടിപ്പേറ്റുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. പ്രചാരണ പോരാട്ടത്തിന്റെ ആവേശം മാനം മുട്ടെ ഉയര്‍ത്തിയ കലാശക്കൊട്ടോടെ പരസ്യപ്രചാരണത്തിന് സമാപ്തി. കേരളത്തിന് ഇന്ന് മനസൊരുക്കത്തിന്റെ ഇടവേള. നാളെ രാവിലെ ഏഴുമണി മുതല്‍ പോളിങ് ബൂത്തിലേക്ക്. വോട്ടുറപ്പിക്കുന്നതിനുള്ള അവസാന വട്ട അണിയറനീക്കങ്ങളിലാണ് മുന്നണികള്‍.
മൂന്നാഴ്ച നീണ്ട പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ കേരളമാകെ ആവേശപ്പൂരമായി. നഗരങ്ങളേയും ഗ്രാമങ്ങളേയും രാഷ്ട്രീയ പാർട്ടികൾ കൈയടക്കി. നാടെങ്ങും ആവേശം അലയടിച്ചപ്പോൾ കൊട്ടിക്കലാശവും ഗംഭീരമായി. ചിലയിടത്ത് സംഘർഷവും ഉടലെടുത്തു. ദിവസങ്ങൾ നീണ്ട പോർവിളിക്കൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും ഒഴുകിയെത്തിയത്. വ്യത്യസ്ത കാഴ്ചകൾ കൊണ്ടും കൊട്ടിക്കലാശം ആവേശമായി.
പ്രചാരണ വേദികളിലെ ഭരണവിരുദ്ധ വികാരം വിധിയെഴുത്ത് തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നും അധികാരത്തില്‍ തിരിച്ചെത്തുമെന്നുമുള്ള ആത്മവിശ്വാസം യു.ഡി.എഫ് ക്യാംപിലുണ്ട്. ചരിത്രം തിരുത്തി മൂന്നാമതും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ഒന്നിലധികം സീറ്റുകളില്‍ അട്ടിമറി വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് എന്‍.ഡി.എ. നാളെ രാവിലെ ഏഴ് മണിമുതല്‍ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. വിവിധ മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടവകാശം വിനിയോഗിക്കുന്നതിനായി നാളെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളി വോട്ടര്‍മാര്‍ക്കും ശമ്പളത്തോട് കൂടിയ അവധിക്കായി വിവിധ സംസ്ഥാനങ്ങള്‍ക്കായി കത്തയച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വേനല്‍ ചൂട് കണക്കിലെടുത്ത് ബൂത്തുകളില്‍ ഫാന്‍, കുടിവെള്ളം ഉള്‍പ്പടെയുള്ള സൗകര്യം ഒരുക്കും. കൂടുതല്‍ ഇരിപ്പിടങ്ങളും സജ്ജമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."