വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ശോഭാ സുരേന്ദ്രനെതിരെ കടുത്ത നടപടി വേണെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ശോഭയെ തെരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കണമെന്നും സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
പരാതിയിലെ പ്രധാന ആവശ്യങ്ങൾ
ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും നഗ്നമായ ലംഘനം നടത്തിയ ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം.
ഭാരതീയ ന്യായസംഹിത പ്രകാരം വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുന്നത് ശിക്ഷാർഹമായ കുറ്റമായതിനാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോ ദൃശ്യങ്ങളും ഇതു സംബന്ധിച്ച മാധ്യമ വാർത്തകളും പരാതിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചു.
നിയമലംഘനം ചൂണ്ടിക്കാട്ടി വേണുഗോപാൽ
വോട്ടെടുപ്പിന് തൊട്ടുതലേന്ന് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കലാണെന്ന് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. 1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 123, 2023-ലെ ഭാരതീയ ന്യായസംഹിത സെക്ഷൻ 170 എന്നിവ പ്രകാരം ഇത് ഗുരുതരമായ അഴിമതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥിയോ ഏജന്റോ നേരിട്ട് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കുറ്റക്കാർക്കെതിരെ അടിയന്തരമായി ക്രിമിനൽ ശിക്ഷാനടപടികൾ സ്വീകരിക്കണം എന്നും കെ.സി വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.
ഇതേ വിഷയത്തിൽ എഐസിസി നിയമ വിഭാഗം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.
AICC General Secretary K.C. Venugopal has approached the Election Commission seeking the disqualification of BJP candidate Sobha Surendran over allegations of distributing money to voters in Palakkad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."