വോട്ടിന് നോട്ട്; ന്യായീകരിച്ച് വിയർത്ത് ബി.ജെ.പി
പാലക്കാട്: പാലക്കാട്ട് വോട്ടർക്ക് ബി.ജെ.പി പ്രതിനിധികൾ പണം നൽകിയെന്ന ആരോപണത്തിൽ പൊലിസ് കേസെടുത്തതോടെ ഭീകരവാദ ആരോപണവുമായി എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. വോട്ടിന് പണം നൽകിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. പാലക്കാട് ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെ തനിക്കെതിരേ തെറ്റായ പ്രചാരണം നടത്തുന്നുവെന്നാണ് ശോഭയുടെ ആരോപണം. വയോധികക്ക് പണം കൈമാറുന്നതും തുക കൈമാറിയ വനിത ശോഭയുടെ കൂടെ വാഹനത്തിൽ കയറിപ്പോകുന്നതും കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമായിരുന്നിട്ടും ചിലർ മനഃപൂർവം കഥ കെട്ടിച്ചമച്ച് പടർത്തുന്നുവെന്നാണ് ശോഭ സുരേന്ദ്രനും ബി.ജെ.പി പ്രവർത്തകരും ന്യായീകരിക്കുന്നത്. വോട്ടെടുപ്പിന് തലേന്ന് പുറത്തുവന്ന സംഭവം പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയെ പിടിച്ചുലച്ചിരിക്കുകയാണ്.
പണം നൽകിയ വനിതക്കെതിരേ കേസെടുത്തതോടെ അവർ കേരളം വിട്ടുവെന്നാണ് സൂചന. പാലക്കാട് സ്വദേശിയായ സ്ത്രീയാണ് പണം നൽകിയെതെന്നും അവർ മുംബൈയിലാണ് താമസമെന്നും വിമാനത്തിൽ മുംബൈക്ക് പോയെന്നുമാണ് പറയപ്പെടുന്നത്. ആദ്യം പണം നൽകിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട്, അവരുടെ വല്ല്യമ്മയ്ക്കാണ് തുക നൽകിയതെന്ന് മാറ്റി പറയുകയായിരുന്നു ശോഭ. ഇതിനിടെ പണം വിതരണം ചെയ്ത സ്ത്രീയെ അറിയില്ലെന്ന വാദം, ഇതേ സ്ത്രീ ശോഭയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തുവന്നതോടെ പൊളിയുകയും ചെയ്തു. തുടർന്നാണ് ഭീകരവാദ ആരോപണവുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.
എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ ആരോപണം എത്ര തള്ളിക്കളഞ്ഞാലും സാമാന്യ ബോധമുള്ള മനുഷ്യർക്ക് എല്ലാം മനസിലായിട്ടുണ്ടെന്നാണ് ഷാഫി പറമ്പിലും രമേഷ് പിഷാരടിയും പ്രതികരിച്ചത്. ദൃശ്യങ്ങൾ കണ്ണുകൊണ്ട് കണ്ടവരാണ് ജനങ്ങൾ. ഇനിയും ന്യായീകരണങ്ങൾ പറഞ്ഞ് അവരുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അത് നിഴലല്ല എന്നൊന്നും താൻ പറയേണ്ട കാര്യമില്ലെന്നും സാമാന്യ യുക്തിയും ബോധവുമുള്ള ജനങ്ങൾക്ക് എല്ലാം മനസിലായല്ലോ എന്നും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."