കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണുഗോപാൽ
ന്യൂഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും തെറ്റില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, അവിടെ ആർക്കും അഭിപ്രായം പറയാമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. മാധ്യമങ്ങളോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫിൽ എല്ലാവരും കൂടിയാലോചിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുക്കും. സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? ജനങ്ങളോടും, യുഡിഎഫിന്റെയും പാർട്ടിയുടെയും പ്രവർത്തകരോടുമാണ് കോൺഗ്രസിന് കടപ്പാടുള്ളത്.
ഞങ്ങളുടെ ആത്മവിശ്വാസം കവച്ചുവെക്കുന്ന പ്രതികരണമാണ് വോട്ടർമാരിൽ നിന്നുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം യുഡിഎഫ് തരംഗത്തിന്റെ സൂചനയാണ് നൽകുന്നത്. യുഡിഎഫിന്റെ പ്രതീക്ഷയെ മറികടക്കുന്ന പ്രതികരണമാണ് വോട്ടർമാരിൽ നിന്നുണ്ടായത്. വ്യക്തമായ ഭൂരിപക്ഷത്തോടെ, നൂറോളം സീറ്റ് നേടി യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ ഉൾപ്പെടെ വോട്ടുകൾ യുഡിഎഫിനാണ് ലഭിച്ചിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചിട്ടയായ പ്രവർത്തനം നടത്തിയിട്ടുണ്ട്,' കെസി വേണുഗോപാൽ പറഞ്ഞു.
മാത്രമല്ല വി.എസ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം യുഡിഎഫിന് വോട്ട് ചെയ്തേനെ എന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായും, സിപിഎം-ബിജെപി കൂട്ടുകെട്ടിന് ജനം തിരിച്ചടി നൽകുമെന്നും കെ.സി കൂട്ടിച്ചേർത്തു.
പണം നൽകിയും അവിശുദ്ധ കൂട്ടുകെട്ടിലൂടെയും തെരഞ്ഞെടുപ്പ് വിജയം നേടാൻ സാധിക്കില്ല. കേരള ജനതയെ വിഡ്ഢികളാക്കാൻ ആർക്കും സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സി.പി.എമ്മും ബി.ജെ.പിയും മനസ്സിലാക്കും. ചിറ്റൂരിലെ ബി.ജെ.പി സ്ഥാനാർഥി എൽ.ഡി.എഫിന് വേണ്ടി വോട്ട് അഭ്യർഥിച്ചു പരസ്യമായി രംഗത്ത് വരികയും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതും കണ്ടതാണ്. അവർക്കിടയിൽ അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുത്തതുകൊണ്ട് തന്നെയാണെന്ന് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് എന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. ഇത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കും.ബി.ജെ.പിയുടെ എ കാറ്റഗറി മണ്ഡലങ്ങൾ എന്നു പറയുന്നത് പണം ഒഴുക്കുന്ന മണ്ഡലം എന്നാണ്. പാലക്കാട് ബി.ജെ.പി നടത്തിയ ഇത്തരം നഗ്‌നമായ തെരഞ്ഞെടുപ്പ് ലംഘനം ജനങ്ങൾ കണ്ടിട്ടുണ്ട്. അതിന്റെ വിഡിയോ ദൃശ്യങ്ങൾ ആർക്കും തടഞ്ഞുവെക്കാൻ കഴിയില്ല. പലയിടത്തും ബി.ജെ.പി കിറ്റ് വിതരണം നടത്തി. ധൈര്യമുള്ള യു.ഡി.എഫ് പ്രവർത്തകർ ഉള്ളതുകൊണ്ട് മാത്രമാണ് ഇക്കാര്യം പുറത്ത് വന്നത്. കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. ഇക്കാര്യം പരസ്യമായി താൻ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."